Your Image Description Your Image Description
Your Image Alt Text

ശ്രീരാമനെതിരെ വിവാദ പരാമർശവുമായി എൻസിപി-ശരദ് പവാർ വിഭാഗം എംഎൽഎ ഡോ. ജിതേന്ദ്ര അവ്ഹദ്. ശ്രീരാമൻ സസ്യാഹാരിയായിരുന്നില്ല, മറിച്ച് മാംസാഹാരിയായിരുന്നുവെന്ന് അവകാശവാദം. 14 വർഷം വനത്തിൽ കഴിഞ്ഞ ഒരാൾക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം ചോദിച്ചു.

മഹാരാഷ്ട്രയിലെ ഷിർദിയിൽ നടന്ന ക്യാമ്പിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അവ്ഹദ് വിവാദ പരാമർശം നടത്തിയത്. “ശ്രീരാമൻ ബഹുജനങ്ങളുടേതാണ്. അദ്ദേഹം മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നു. ശ്രീരാമൻ സസ്യാഹാരിയായിരുന്നില്ല, ഒരു നോൺ-വെജിറ്റേറിയനായിരുന്നു. 14 വർഷം വനത്തിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകും? ചോദ്യം ശരിയോ തെറ്റോ?”- എൻസിപി എംഎൽഎ പറഞ്ഞു.

പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. രാമഭക്തരുടെ വികാരത്തെ അവ്ഹദ് വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ശ്രീരാമൻ മാംസാഹാരം കഴിച്ചുവെന്നതിന് എന്ത് തെളിവാണ് ജിതേന്ദ്ര അവ്ഹദിനുള്ളതെന്ന് ബിജെപി എംഎൽഎ രാം കദം ചോദിച്ചു. മതവികാരം വ്രണപ്പെടുത്തിയ അവ്ഹദിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള പരാമർശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ജനുവരി 22 മാംസാഹാരം നിരോധിച്ച് ‘ഡ്രൈ ഡേ’ ആയി പ്രഖ്യാപിക്കണമെന്ന് ബിജെപി എംഎൽഎ രാം കദം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന

Leave a Reply

Your email address will not be published. Required fields are marked *