Your Image Description Your Image Description
Your Image Alt Text

ദില്ലി: മുന്‍ മോഡലും ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളി കൊലക്കേസിലെ പ്രതിയുമായ ദിവ്യ പഹുജയെ കൊന്നക്കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കൊലപാതകം നടന്ന സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമയായ അഭിജിത്ത് സിംഗ്, ജീവനക്കാരായ പ്രകാശ്, ഇന്ദ്രജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഗുഡ്ഗാവ് പൊലീസ് അറിയിച്ചു. അഭിജിത്ത് ആണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് ദിവ്യയുടെ മൃതദേഹം ഉപേക്ഷിക്കാന്‍ പ്രകാശിനെയും ഇന്ദ്രജിനോടും നിര്‍ദേശിക്കുകയായിരുന്നു. ഇതിനായി 10 ലക്ഷം രൂപയാണ് ഇരുവര്‍ക്കും നല്‍കിയതെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ദിവ്യയുടെ മൃതദേഹം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു. ക്രൈംബ്രാഞ്ചിന്റെ വിവിധ സംഘങ്ങള്‍ പഞ്ചാബിലും മറ്റ് പ്രദേശങ്ങളിലും മൃതദേഹം കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്.

രണ്ടാം തീയതി പുലര്‍ച്ചെ നാലു മണിയോടെ അഭിജിത്തും ദിവ്യയും മറ്റൊരാളും ഹോട്ടലിലെ 111-ാം നമ്പര്‍ മുറിയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അന്ന് രാത്രി 10:45ന് മൂന്ന് പേര്‍ ദിവ്യയുടെ മൃതദേഹം വലിച്ചിഴക്കുന്നതും ഷീറ്റില്‍ പൊതിഞ്ഞ് ഹോട്ടലില്‍ നിന്ന് ബിഎംഡബ്ല്യു കാറിലേക്ക് കയറ്റുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് അഭിജിത്തും സംഘവും അതേ കാറില്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ദിവ്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിജിത്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. സന്ദീപ് ഗഡോളിയുടെ സഹോദരി സുധേഷ് കടാരിയയും സഹോദരന്‍ ബ്രഹ്‌മപ്രകാശും ചേര്‍ന്ന് അഭിജിത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ദിവ്യയുടെ കുടുംബത്തിന്റെ പരാതി.

2016ല്‍ മുംബൈയില്‍ നടന്ന ‘വ്യാജ’ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സന്ദീപ് ഗഡോലിയുടെ കാമുകിയായിരുന്നു ദിവ്യ. പൊലീസിന് ദിവ്യയാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ദിവ്യക്കെതിരെയും കേസെടുത്തു. ഏഴു വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ജൂണില്‍ ബോംബെ ഹൈക്കോടതിയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *