Your Image Description Your Image Description
Your Image Alt Text

പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് മറിയക്കുട്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും. ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്നു ഭിക്ഷ യാചിക്കാന്‍ മണ്‍ചട്ടിയുമായി തെരുവില്‍ ഇറങ്ങിയിരുന്നു മറിയക്കുട്ടി. അഞ്ചുമാസമായി വിധവ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ഇതേത്തുടര്‍ന്ന് മരുന്ന് ഉള്‍പ്പെടെയുള്ള ആവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി ബുദ്ധിമുട്ടുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

”ഇതുവരെ ജൂലൈ മാസംവരെയുള്ള പെന്‍ഷനാണ് ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1,600 രൂപയില്‍നിന്നാണ് മരുന്നുള്‍പ്പെടെയുള്ള ആവശ്യസാധനങ്ങള്‍ വാങ്ങിയിരുന്നത്. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. പെന്‍ഷന്‍ തുകയില്‍നിന്നാണ് ചെലവുകള്‍ നടന്നിരുന്നത്. തനിക്ക് മൂന്നു മക്കളാണുള്ളത്. അവര്‍ പല സ്ഥലങ്ങളിലാണ് താമസം. കേന്ദ്ര വിഹിതം മുടങ്ങിയതാണ് പെന്‍ഷന്‍ കിട്ടുന്നതിനുള്ള തടസ്സമെന്നാണ് അറിയുന്നത്. അത് മുടക്കമുണ്ടെങ്കില്‍ കുടിശ്ശിക തുക സംസ്ഥാനത്തിന് നല്‍കുന്നതിനായി നിര്‍ദേശിക്കണം. പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നതിനായി ഇടപെടല്‍ വേണം” എന്നാണ് മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സര്‍ക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം കോടതി തേടിയിരുന്നു.

അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. വിധവ പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും പുതുവത്സരത്തിന് മുന്‍പ് പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണം എന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന് പണം നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *