Your Image Description Your Image Description

പീരുമേട്: വാഗമണ്ണിലെ ചില്ല് പാലം പ്രവർത്തനം പുനരാരംഭിച്ചു. ഇന്നലെയാണ് കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം സഞ്ചാരികൾക്ക് തുറന്ന് കൊടുത്തത്.

ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി നീളത്തിലും നൂറ്റിയമ്പത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്.

കഴിഞ്ഞ മഴക്കാലത്ത് സുരക്ഷയെ മുൻനിറുത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് ജൂൺ 1 മുതൽ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം നിറുത്തിവച്ചിരുന്നു. കോഴിക്കോട് എൻ. ഐ. ടിയിലെ സിവിൽ എൻജിനിയറിംഗ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.

ഒരു സമയം 15 പേരെ മാത്രമേ പാലത്തിൽ കയറാൻ അനുവദിക്കുകയുള്ളു. പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ സഞ്ചാരികൾക്ക് ചില്ല് പാലത്തിൽ പ്രവേശിക്കാം. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്.

 

Leave a Reply

Your email address will not be published. Required fields are marked *