Your Image Description Your Image Description

തിരുവനന്തപുരം: വീട്ടിൽ കളിക്കാനെത്തിയ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അപ്പൂപ്പന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് പ്രതി. 62 വയസുകാരനാണ് കേസിൽ ശിക്ഷ ലഭിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് കേസിൽ ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും ഈ തുക അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

2020 നവംബർ മാസം മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പ്രതി അഞ്ചുവയസ്സുകാരിയായ കുട്ടിയെ ഉപദ്രവിച്ചിരുന്നത്. പീഡനത്തിനിരയായി കുട്ടി വേദന കൊണ്ട് കരഞ്ഞപ്പോൾ പ്രതി ഭീഷണിപ്പെടുത്തി. സംഭവം പുറത്തു പറഞ്ഞാൽ ഇനിയും ഉപദ്രവിക്കുമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ഭയപ്പെടുത്തി. അതിനാൽ വേദനയുണ്ടായിരുന്നെങ്കിലും കുട്ടി സംഭവം ആരോടും പുറത്തു പറഞ്ഞില്ല.

എന്നാൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോൾ ‘ഈ അപ്പൂപ്പൻ മോശമാണ്’ എന്ന് കുട്ടി പറയുന്നത് കേട്ട അമ്മുമ്മ വിവരം അന്വേഷിച്ചു. ശേഷമാണ് പീഡനത്തിനെക്കുറിച്ച് പുറത്തറിയുന്നത്. തുടർന്ന് അമ്മൂമ്മ കുട്ടിയുടെ രഹസ്യ ഭാഗം പരിശോദിച്ചിരുന്നു. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഗുരുതരമായി മുറിവേറ്റിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഉടനെ ഡോക്ടറെ അറിയിക്കുകയായിരുന്നു. പിന്നാലെ കഠിനംകുളം പോലീസിൽ വിവരം അറിയിച്ചു. വൈദ്യ പരിശോധനയിൽ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടർ രേഖപ്പെടുത്തിയിരുന്നു.

കുട്ടിയുടെ അപ്പുപ്പൻ ആയ പ്രതി നടത്തിയത് ക്രൂരമായ പ്രവൃത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ വലിയ ശിക്ഷ തന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജി പറഞ്ഞു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ. വൈ. അഖിലേഷ് എന്നിവർ കോടതിയിൽ ഹാജരായി.

പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു കെ.എസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *