Your Image Description Your Image Description

 

വയനാട്: അഞ്ചാം ദിവസവും കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ഇന്നലെ റഡാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയയെങ്കിലും ജീവൻറെ തുടിപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. ഏറെ നേരത്തെ തിരച്ചിൽ മനുഷ്യ സാന്നിധ്യം ഇല്ലാത്തതിനാൽ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ഇതുവരെ 319 പേരാണ് മരിച്ചത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും. 300 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 86 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്.

രാത്രി വൈകിയും പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാൽ അഞ്ച് മണിക്കൂർ നേരത്തെ തിരച്ചിലിലും മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ രക്ഷാപ്രവർത്തകർക്ക് ദൗത്യം താൽകാലികമായി അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പകർച്ചവ്യാധികൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്താൻ നിർദേശം നൽകി. ക്യാമ്പുകളെല്ലാം മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണം. എലിപ്പനി, വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ചിക്കൻ പോക്‌സ് എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി.

ആശുപത്രികളിലെത്തിച്ച മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം ചെയ്തു. വയനാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളേജുകൾക്ക് പുറമേ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്നും ഫോറൻസിക് സർജൻമാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. വയനാട് മേപ്പാടിയിൽ ഇപ്പോൾ പോസ്റ്റുമോർട്ടം നടത്തുന്ന സ്ഥലത്തിന് പുറമേ മറ്റൊരു സ്ഥലത്ത് കൂടി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു. ഇതുകൂടാതെ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 140 മൊബൈൽ ഫ്രീസറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *