
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗങ്ങളിലെ നിലപാടുകളിൽ സി.പി.എമ്മിൽ കടുത്ത അതൃപ്തി. പിണറായിയുടെ നിലപാട് തള്ളിയുള്ള തോമസ് ഐസക്കിന്റെ പ്രതികരണം പാർട്ടിയിൽ തുറന്ന ചർച്ചയ്ക്ക് വഴിയൊരുക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ ചർച്ച പരിമിതപ്പെടുത്താനുള്ള കണ്ണൂർ ലോബിയുടെ നീക്കം പരാജയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിഷയം ഉയർന്നേക്കും. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രമ്യമായി പരിഹരിക്കാനുള്ള വഴികളും യോഗത്തിൽ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് അവസാനിക്കും.
‘പാർട്ടിക്കല്ല, ജനങ്ങൾക്കാണ് തെറ്റ് പറ്റിയത്’ എന്ന പിണറായി വിജയന്റെ പ്രസംഗത്തെ പൂർണമായും തള്ളുന്നതായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. ജനങ്ങൾ നൽകിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’ ആണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നാണ് പാർട്ടി വേദിയിൽ ഐസക് തുറന്ന് സമ്മതിച്ചത്. പത്ത് വർഷം അധികാരത്തിലിരുന്നപ്പോൾ പാർട്ടി പ്രവർത്തകർക്ക് അഹങ്കാരം കൂടിയെന്നും അദ്ദേഹം തുറന്നടിച്ചു. ആലപ്പുഴ പള്ളിക്കുന്ന് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തോമസ് ഐസക്. മുതിർന്ന നേതാക്കളടക്കം വേദിയിലിരിക്കെയായിരുന്നു ഐസക്കിന്റെ തുറന്നുപറച്ചിൽ.
സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് തോമസ് ഐസക് പറഞ്ഞു. പാർട്ടി തീരുമാനിച്ചാൽ ആരും ചോദ്യം ചെയ്യില്ലെന്ന ഭാവം ചിലർക്കുണ്ടായിരുന്നു. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തുവേണം സ്ഥാനാർഥി നിർണയം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പറയുന്നതെല്ലാം ശരിയായ കാര്യങ്ങളാകണമെന്നില്ല. എന്നാൽ അവരുടെ മുന്നിൽ വിനയത്തോടെ നിൽക്കാൻ പഠിക്കണമെന്ന മുന്നറിയിപ്പും ഐസക് നൽകി.
