Your Image Description Your Image Description

കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ചിരുന്ന മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ നോട്ടീസ് നൽകാനൊരുങ്ങി വനം വകുപ്പ്. തൃശൂർ ഡിഎഫ്ഒയ്ക്കു മുന്നിൽ മാല ഹാജരാക്കാനും ഇതിനെക്കുറിച്ച്‌ വിശദീകരിക്കാനും നിർദേശിച്ചായിരിക്കും നോട്ടീസ് നൽകുക എന്നാണ് വിവരം. തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനം വകുപ്പ് നടപടിക്കൊരുങ്ങുന്നത്. നേരത്തേ, റാപ്പർ വേടൻ ധരിച്ച മാലയിൽ ഉണ്ടായിരുന്നത് പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.

തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്ന് സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി പരാതിക്കാരൻ പൊലീസിനെയും വനം വകുപ്പിനെയും സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതി പരിശോധിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. മാലയിൽ ഉപയോഗിച്ചിരിക്കുന്നത് യഥാർഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്നാണു വനം വകുപ്പ് പരിശോധിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.

ഡിഎഫ്ഒയ്ക്ക് മുമ്പാകെ ഹാജരായി പുലിപ്പല്ല് മാലയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരണം വരുമെന്നാണ് വിവരം. തുടക്കത്തിൽ ഇതുസംബന്ധിച്ച് ഡിഎഫ്ഒ നൽകുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാകും ഹാജരാകുന്ന കാര്യത്തിൽ അന്തിമമായി തീരുമാനിക്കുക. നേരത്തെ റാപ്പർ വേടനെ പുലിപ്പല്ല് ഘടിപ്പിച്ച മാല ധരിച്ചു എന്ന പേരിൽ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയും ഒരു ദിവസം ജയിലിൽ പാർപ്പിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts