Your Image Description Your Image Description

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം സാമൂഹിക നവോത്ഥാനത്തിന്റെ പാതകളാണ് റീജണൽ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ തുറക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ സംസ്ഥാനതല പ്രവേശനോത്സവവും ടി.ഐ.ഡി.ഇ- കേരള പദ്ധതിയുടെ പ്രഖ്യാപനത്തിന്റെ  ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലായി പത്ത് റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കേരളം ഒരു ക്ഷേമസംസ്ഥാനമായി മാറിയതിന് പിന്നില്‍ ഓരോ മേഖലയിലുമുള്ള നൂറുകണക്കിന് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ഉയര്‍ച്ചയ്ക്കായുള്ള ഉത്തരവാദിത്വപൂര്‍ണമായ ഇടപെടലുകളുണ്ട്. ആ ഘട്ടത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സാമൂഹിക നീതിയും പ്രബുദ്ധ വിദ്യാഭ്യാസവും ഉറപ്പാക്കുക എന്നത് ഭരണത്തിന് മുന്നിലുള്ള വലിയൊരു വെല്ലുവിളിയായിരുന്നു. അതിനെയാണ് ഫിഷറീസ് വകുപ്പ് വിപുലമായ പദ്ധതികളിലൂടെ ഉയര്‍ന്ന ദാര്‍ശനികതയോടെ അഭിമുഖീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് നിലവിലുള്ള പത്ത് ഗവ.റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളെ ‘മികവിന്റെ കേന്ദ്രങ്ങളായി’ വികസിപ്പിക്കാനുള്ള ഇടപെടലുകള്‍ സമാന്തരമായി പുരോഗമിക്കുന്നുണ്ട്. വിദ്യാഭ്യാസം പുതിയ തലങ്ങളില്‍ എത്തിക്കണമെങ്കില്‍ അധ്യാപനത്തിലേക്കും വിദ്യാര്‍ഥികളിലേക്കും കൂടുതല്‍ ഊര്‍ജവും ഉന്മേഷം എത്തിക്കേണ്ടതുണ്ട്. അതിനായി തന്നെ ഈ അധ്യയനവര്‍ഷത്തില്‍ നടപ്പാക്കുന്ന ‘ടി.ഐ.ഡി.ഇ കേരള’ പദ്ധതി മറ്റൊരു നേട്ടപാതയാണ്.

വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിലൂടെ പഠനത്തിനുള്ള ഊര്‍ജം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ശാക്തീകരണ പദ്ധതിയാണിത്. പ്രാഥമികഘട്ടമായി 10 സ്‌കൂളുകളില്‍ 10 സൈക്കോളജിക്കല്‍ കൗണ്‍സിലര്‍മാരെ നിയമിച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ വികാസപരമായ ആവശ്യങ്ങള്‍ക്കുള്ള ശാസ്ത്രീയ പിന്തുണ ഉറപ്പാക്കിയിരിക്കുന്നു.

വലിയതുറ സര്‍ക്കാര്‍ റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  നടന്ന ചടങ്ങില്‍ മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തിന് സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കാനും ഭാവിതലമുറയ്ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങൾ നൽകാനും സര്‍ക്കാര്‍ വിവിധ തരത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

ഗവ.റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വിദ്യാര്‍ഥിക്ക് 3500 രൂപ നിരക്കില്‍ എല്ലാവര്‍ഷവും 3.6 കോടി രൂപ അനുവദിക്കുന്നുണ്ട്. ഫിഷറീസ് സ്‌കൂളുകളെ മികച്ച പഠന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം വലിയതുറ, മലപ്പുറം താനൂര്‍, കോഴിക്കോട് ബേപ്പൂര്‍, കണ്ണൂര്‍ അഴീക്കല്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 24.71 കോടി രൂപ വിനിയോ​ഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *