Your Image Description Your Image Description

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം നാളെ ഗതാഗതത്തിന് തുറന്നുകൊടുക്കും. മുംബൈയില്‍ നിന്നും നവി മുംബൈയിലേക്ക് എളുപ്പം എത്താന്‍ സഹായിക്കുന്ന 21.8 കിലോമീറ്റര്‍ നീളമുള്ള മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് കടല്‍പ്പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍വഹിക്കുക. അടല്‍ സേതു നവ ഷെവ സീ ലിങ്ക് എന്നാണ് പുതിയ പാലത്തിന്റെ പേര്.

കടല്‍പ്പാലത്തിലൂടെ ഗതാഗതം ആരംഭിച്ചാല്‍ സീരി മുതല്‍ ചിര്‍ലി വരെ 20 മിനിറ്റ് യാത്ര മതി. നിലവില്‍ രണ്ടുമണിക്കൂര്‍ യാത്രയാണ് വേണ്ടിവരുന്നത്. ഇത് മുംബൈയും നവി മുംബൈയും തമ്മിലുള്ള യാത്രാദൈര്‍ഘ്യം ഗണ്യമായി കുറയ്ക്കും. എന്നാല്‍ ഇതിലൂടെയുള്ള ബസ് സര്‍വീസ് സംബന്ധിച്ച് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏഴുവര്‍ഷം എടുത്താണ് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡവലപ്പ്‌മെന്റ് അതോറിറ്റി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിവിധ ഹൈവേകളെയും റോഡുകളും ബന്ധിപ്പിച്ച് കൊണ്ടാണ് കടല്‍പ്പാലം. 2032 ഓടേ കടല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന കാറുകളുടെ എണ്ണം 1.03 ലക്ഷമായി മാറുമെന്നാണ് കണക്കുകൂട്ടല്‍. തുടക്കത്തില്‍ ഇത് 39,300 യാത്രാ കാറുകളായിരിക്കുമെന്നും മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

21,200 കോടി രൂപ ചെലവഴിച്ചാണ് ഇത് നിര്‍മ്മിച്ചത്. നൂറ് കിലോമീറ്റര്‍ വരെ വേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ക്രമീകരണമാണ് ആറുവരിപ്പാതയില്‍ ഒരുക്കിയിരിക്കുന്നത്. 16.50 കിലോമീറ്റര്‍ കടലിന് മുകളിലും 5.50 കിലോമീറ്റര്‍ കരയ്ക്ക് മുകളിലുമായാണ് കടല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *