Your Image Description Your Image Description

റിയാദ്: മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്‍റെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സൗദി അറേബ്യയിലെത്തി. സൗദിയിലെത്തിയ ട്രംപിന് വൻ സ്വീകരണമാണ് സൗദി ഒരുക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. സൗദിയുടെ ആകാശത്ത് പ്രവേശിച്ച ട്രംപിന്‍റെ എയര്‍ഫോഴ്സ് വൺ വിമാനത്തിന് സൗദി റോയൽ എയ‍ർഫോഴ്‌സിന്‍റെ മൂന്ന് യുദ്ധവിമാനങ്ങളാണ് അകമ്പടി നല്‍കിയത്. റിയാദിലെ സൗദി-യുഎസ് നിക്ഷേപ ഫോറത്തില്‍ പങ്കെടുക്കുന്ന ട്രംപ്, ഖത്തറിലും യുഎഇയിലും സന്ദര്‍ശനം നടത്തും.

വമ്പൻ വ്യാവസായിക പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുള്ള സൗദി- അമേരിക്ക നിക്ഷേപക സംഗമം ഇന്ന് നടക്കും. ബഹ്റൈൻ, ഒമാൻ, കുവൈത്ത് രാഷ്ട്രനേതാക്കളെ സൗദി ക്ഷണിച്ചിട്ടുണ്ട്. യുഎഇയിലും ഖത്തറിലും ഡോണൾഡ് ട്രംപ് സന്ദർശിക്കുന്നുമുണ്ട്. അതേസമയം, ഇസ്രയേൽ സന്ദർശിക്കാതെ മടങ്ങുന്നതും ചർച്ചയാണ്. പലസ്തീൻ സംബന്ധിച്ച് നിർണായക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതകളെന്നും റിപ്പോർട്ടുകളുണ്ട്. യുഎസ് പ്രസിഡൻറ്​ ഡോണാൾഡ് ട്രംപി​ന്‍റെ സൗദിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​ന്‍റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. സുപ്രധാന പ്രഖ്യാപനങ്ങള്‍ ഈ സന്ദര്‍ശനത്തില്‍ ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

രണ്ടാം തവണ അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റതിനുശേഷം തന്‍റെ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എട്ടുവർഷം മുമ്പ് പ്രസിഡൻറ് എന്ന നിലയിൽ തന്‍റെ ആദ്യ വിദേശസന്ദർശനത്തിനും തെരഞ്ഞെടുത്തത് റിയാദിനെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *