Your Image Description Your Image Description

ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പാക് പോലീസിലേയും സൈന്യത്തിലേയും ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു. ബഹാവല്‍പുരിലെ മുരിദ്‌കെയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ ശവസംസ്‌കാരത്തില്‍ പാകിസ്താന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക് പഞ്ചാബിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ലഫ്റ്റനന്റ് ജനറല്‍ ഫയാസ് ഹുസൈന്‍, മേജര്‍ ജനറല്‍ റാവു ഇമ്രാന്‍, അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ബ്രിഗേഡിയര്‍ മുഹമ്മദ് ഫുര്‍ഖാന്‍, പാകിസ്താന്‍ പഞ്ചാബ് നിയമസഭാംഗം ഉസ്മാന്‍ അന്‍വര്‍, മാലിക് സുഹൈബ് അഹമ്മദ് എന്നിവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിട്ടാണ് മെയ് 7-ന് പുലര്‍ച്ചെ ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുടനീളമുള്ള ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു. ഈ ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇതിനിടെ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കി. സൈനികനീക്കം കരുതലോടെ തുടരുന്നുവെന്നും യഥാസമയം വാർത്താസമ്മേളനം നടത്തി വിവരങ്ങൾ രാജ്യത്തെ അറിയിക്കുമെന്നും വ്യോമസേന എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

“ഓപ്പറേഷന്‍ സിന്ദൂരില്‍ വ്യോമസേനക്ക് കിട്ടിയ നിര്‍ദേശങ്ങൾ പ്രകാരം കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും ദൗത്യം നിര്‍വഹിച്ചു. ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യ സ്വഭാവത്തോടെയുമാണ് അവ പൂര്‍ത്തിയാക്കിയത്” വ്യോമസേനയുടെ ട്വീറ്റില്‍ പറയുന്നു. “ഓപ്പറേഷനുകൾ തുടരുകയാണ്, വിശദ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതായിരിക്കും.” സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും വ്യോമസേന അഭ്യർത്ഥിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലവിൽ വന്ന വെടിനിര്‍ത്തലിനെക്കുറിച്ച് ഒരുവാക്കും പരാമർശിക്കാതെയാണ് ഈ വിശദീകരണം വ്യോമസേന പുറത്തുവിട്ടിരിക്കുന്നത്. അതായത്, ഒന്നും അവസാനിച്ചിട്ടില്ലെന്നും പ്രകോപനം ഉണ്ടാക്കിയാൽ എല്ലാം ഏതുനിമിഷവും തുടരാനുള്ള ഒരുക്കത്തിൽ തന്നെയാണെന്നും ആണ് ഇതുവരെയുള്ള സൈനിക നീക്കത്തിന് മുന്നിൽ നിന്ന വ്യോമസേന വിശദീകരിക്കുന്നത്. ഫലത്തിൽ പാക്കിസ്ഥാനുള്ള വ്യക്തമായ മുന്നറിയിപ്പ് തന്നെയാണിത്. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, മൂന്ന് സേനകളുടെയും മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തിനെത്തി. വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ശനിയാഴ്ച രാത്രി പാക്കിസ്ഥാൻ്റെ ഭാഗത്തു നിന്നുണ്ടായ നീക്കങ്ങൾ യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *