Your Image Description Your Image Description

കൊച്ചി: ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ തേടി കൊച്ചി നാവിക സേനാ ആസ്ഥാനത്തേക്ക് ഫോണ്‍ കോള്‍ വന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ മുജീബ് റഹ്മാനാണ് അറസ്റ്റിലായതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. പ്രതി മുജീബ് റഹ്മാൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പുട്ട വിമലാദിത്യ പറഞ്ഞു.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബിഎന്‍എസ് 319 അനുസരിച്ചാണ് കേസ്. സ്വന്തം വ്യക്തി വിവരങ്ങള്‍ മറച്ചുവെച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള വകുപ്പാണിത്. പ്രതി നാലു വർഷമായി മാനസിക പ്രശ്നങ്ങൾക്ക് ചികിൽസ തേടുന്നുണ്ടെന്നും പരസ്പര വിരുദ്ധമായാണ് മൊഴികൾ നൽകുന്നതെന്നും പൊലീസ് പറഞ്ഞു. 2021 മുതൽ ഇയാള്‍ മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് കൊച്ചി നാവികസേനയിലേക്ക് ഫോൺ കോളെത്തിയത്. ഐ എൻ എസ് വിക്രാന്തിൻ്റെ ലൊക്കേഷനാണ് കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച ഫോൺ കോളിലൂടെ ആവശ്യപ്പെട്ടത്. കോൾ വന്നത് ഓപ്പറേഷൻ സിന്ദൂർ നടക്കുന്ന സാഹചര്യത്തിലായിരുന്നതിനാൽ തന്നെ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഇതിൻ്റെ ഭാ​ഗമായി 2 നമ്പറുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *