Your Image Description Your Image Description

ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയ – അഫ്ഗാനിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ പെയ്തത്. പിന്നീട് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ഇരുവരും ഒരോ പോയിന്റുകള്‍ വീതം പങ്കിട്ടു. നാല് പോയിന്റുമായി ഓസീസ് സെമി ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. ഇതില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു മത്സരം ബാക്കിയുണ്ട്. അവര്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി സെമി കളിക്കാം. അഫ്ഗാന് കുറഞ്ഞ് നെറ്റ് റണ്‍റേറ്റാണുള്ളത്.

മറുപടി ബാറ്റിംഗില്‍ മാത്യൂ ഷോര്‍ട്ടിന്റെ (20) വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. അഞ്ച് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് 44 റണ്‍സ് കൂട്ടിചേര്‍ത്താണ് ഷോര്‍ട്ട് മടങ്ങിയത്. അസ്മതുള്ളയുടെ പന്തില്‍ ഗുല്‍ബാദിന്‍ നെയ്ബിന് ക്യാച്ച്. സഹ ഓപ്പണര്‍ ട്രാവിസ് ഹെഡ് 40 പന്തില്‍ 59 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. സ്റ്റീവന്‍ സ്മിത്ത് (19) ഹെഡിന് കൂട്ടുണ്ടായിരുന്നു. ഇതിനിടെയാണ് മഴയെത്തിയത്. അപ്പോള്‍ 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തിരുന്നു ഓസീസ്. നേരത്തെ സെദിഖുള്ള അദല്‍ (85), അസ്മതുള്ള ഒമര്‍സായ് (67) എന്നിവരുടെ ഇന്നിംഗ്സുകളാണ് അഫ്ഗാനിസ്ഥാാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഓസീസിന് വേണ്ടി ബെന്‍ ഡ്വാര്‍ഷുയിസ് മൂന്നും സ്പെന്‍സര്‍ ജോണ്‍സണ്‍, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അഫ്ഗാന് ആദ്യ ഓവറില്‍ തന്നെ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ (0) വിക്കറ്റ് നഷ്ടമായി. പിന്നീട് ഇബ്രാഹിം സദ്രാന്‍ (22) അദല്‍ സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. തുടര്‍ന്നെത്തിയ റഹ്‌മത്ത് ഷാ (12), ഹഷ്മതുള്ള ഷഹീദി (2), മുഹമ്മദ് നബി (1), ഗുല്‍ബാദിന്‍ (4) എന്നിവര്‍ വന്നത് പോലെ മടങ്ങി. പിന്നീട് റാഷിദ് ഖാന്‍ (19) അസ്മതുള്ള സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. വാലറ്റക്കാരന്‍ നൂര്‍ അഹമ്മദിനെ (6) കൂട്ടുപിടിച്ച് അസ്മതുള്ള നടത്തിയ പോരാട്ടമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 63 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്സും ഒരു ഫോറും നേടി. അവസാന ഓവറില്‍ അസ്മതുള്ള മടങ്ങി. ഫസല്‍ഹഖ് ഫാറൂഖി (0) പുറത്താവാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *