Your Image Description Your Image Description

തിരുവനന്തപുരം: മോദിസർക്കാരിനെ ഫാസിസ്‌റ്റെന്നു പറയാനാവില്ലെന്ന നിലപാടിൽ സിപിഎം. രാജ്യത്തെ മറ്റ് കമ്മ്യൂണിസ്റ്റു പാർട്ടികളായ സിപിഐയുടെയും സിപിഐ(എംഎൽ)ന്റെയും നിലപാടുകളെ തള്ളിയാണ് സിപിഎമ്മിന്റെ പുതിയ നിലപാട്. മോദിസർക്കാരിനെ ഫാസിസ്റ്റ് സർക്കാരെന്നു വിശേഷിപ്പിക്കാനാവില്ലെന്നാണ് സംസ്ഥാന കമ്മിറ്റികൾക്ക് സി.പി.എം. കേന്ദ്രകമ്മിറ്റി അയച്ച രഹസ്യരേഖയിൽ ചൂണ്ടിക്കാട്ടുന്നത്. കരടു രാഷ്ട്രീയപ്രമേയത്തിൽ വ്യക്തതവരുത്തിയാണ് പുതിയ സർക്കുലർ. ഇത്തരമൊരു രഹസ്യ സർക്കുലറും സിപിഎമ്മിനെ സംബന്ധിച്ച് അസാധാരണ സംഭവമാണ്.

ഏപ്രിലിൽ മധുരയിൽനടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കരടുരാഷ്ട്രീയപ്രമേയം സിപിഎം ഇതിനരം തന്നെ പരസ്യമാക്കിക്കഴിഞ്ഞു. പാർട്ടി ഘടകങ്ങൾക്കും പൊതുജനങ്ങൾക്കുമൊക്കെ ചർച്ചചെയ്യാനും അഭിപ്രായം പറയാനുമായാണ് പാർട്ടി കോൺ​ഗ്രസിന് മുന്നേ തന്നെ കരടു പ്രമേയം പുറത്തുവിടുന്നത്. പ്രമേയം പരസ്യമാക്കിയാൽ പിന്നീടൊരു കുറിപ്പ് പതിവില്ല. എന്നാൽ, ഇക്കുറി പതിവ് തെറ്റിച്ച് കരട് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തത വരുത്താനാണ് പാർട്ടി സംസ്ഥാന ഘടകങ്ങൾക്ക് ര​ഹസ്യ സർക്കുലർ അയച്ചത്. അതാകട്ടെ, ഇതുവരെയും മോദി സർക്കാരിനെ വിമർശിക്കാൻ ഉയർത്തിയിരുന്ന പ്രധാന ആരോപണം അസാധുവാക്കാനുമാണ്.

മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കാലത്തേത് ‘ക്ലാസിക്കൽ ഫാസിസ’മെന്നാണ് സിപിഎം നിർവചിക്കുന്നത്. പിന്നീടുള്ള രൂപങ്ങളെ ‘നവഫാസിസ’മെന്നും പാർട്ടി വിശേഷിപ്പിക്കുന്നു. അന്തഃസാമ്രാജ്യത്വവൈരുധ്യത്തിന്റെ സൃഷ്ടിയാണ് ക്ലാസിക്കൽ ഫാസിസമെന്നും നവ ഉദാരീകരണപ്രതിസന്ധിയുടെ ഉത്പന്നമാണ് നവഫാസിസമെന്നുമാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ വിശദീകരണം.

ആർ.എസ്.എസിന് ഫാസിസ്റ്റ് സ്വഭാവമുണ്ടെന്നാണ് പാർട്ടി പരിപാടിയിൽ സി.പി.എമ്മിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ്, ആർ.എസ്.എസ്. നിയന്ത്രണത്തിലുള്ള മോദിസർക്കാരിന് ഫാസിസ്റ്റ് പ്രവണതയാണെന്ന് കഴിഞ്ഞ രണ്ടു പാർട്ടി കോൺഗ്രസുകളിലും പ്രഖ്യാപിച്ചത്. എന്നാൽ, മുൻ നിലപാടുകളെയും മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാടുകളെയും പൂർണമായും തള്ളുകയാണ് ഇപ്പോൾ സിപിഎം.

ഇന്ത്യൻ ഭരണകൂടത്തെ നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ല എന്നാണ് സിപിഎം ലൈൻ. പത്തുവർഷത്തെ തുടർച്ചയായുള്ള മോദി ഭരണത്തിൽ രാഷ്ട്രീയാധികാരം ബി.ജെ.പി.-ആർ.എസ്.എസ്. കരങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടു. ആർ.എസ്.എസ്.-ബി.ജെ.പി. കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കിൽ ഹിന്ദുത്വ-കോർപ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കുപോകും. ‘നവഫാസിസ്റ്റ് സ്വഭാവം’ എന്നതിനർഥം അതൊരു നവഫാസിസ്റ്റ് സർക്കാരായോ രാഷ്ട്രീയസംവിധാനമായോ വികസിച്ചെന്നല്ല എന്നും സിപിഎം വ്യക്തമാക്കുന്നു.

മോദിസർക്കാരിനെ ഫാസിസ്റ്റ് ഭരണകൂടമെന്നാണ് സിപിഐ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ഫാസിസം വന്നുകഴിഞ്ഞെന്ന് സി.പി.ഐ. (എം.എൽ.) നിലപാട്. ഇതു രണ്ടിനെയും തള്ളി, അവയിൽനിന്ന് വ്യത്യസ്തമാണ് സി.പി.എം. നിലപാടെന്നാണ് സംസ്ഥാന കമ്മിറ്റികൾക്ക് ​കേന്ദ്ര കമ്മിറ്റി അയച്ച ര​ഹസ്യ രേഖ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *