Your Image Description Your Image Description

ജറുസലം; പശ്ചിമേഷ്യയിൽ ഇനി സമാധാനത്തിന്റെ പുലരികൾ. ഗാസയിലെ വെടിനിർ‌ത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാറിന് ഇസ്രയേലിലെ സുരക്ഷാ കാബിനറ്റും തുടർന്ന് രാജ്യത്തെ സമ്പൂർണമന്ത്രിസഭയും അം​ഗീകാരം നൽകി. ഇതോടെ നാളെ മുതൽ ​ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വരും. 15 മാസം നീണ്ടുനിന്ന ഹമാസ് – ഇസ്രയേൽ യുദ്ധത്തിനാണ് ഇതോടെ താത്ക്കാലിക വിരാമമാകുന്നത്.

ബന്ദികളുടെ മോചനത്തിനുള്ള കരാർ ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചിരുന്നു. 11 അംഗ സുരക്ഷാ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണു കരാറിന് അംഗീകാരം നൽകിയത്. ഇതിന് ശേഷമാണ സമ്പൂർണ മന്ത്രിസഭാ യോഗം ചേർന്നത്. 15 മാസം നീണ്ട യുദ്ധത്തിനു വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്. ശനിയാഴ്ച പുലർച്ചെയോടെയാണ് വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചത്.

ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇസ്രയേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട 19 വയസ്സിന് താഴെയുള്ള എല്ലാ പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും കരാറിന്റെ ആദ്യഘട്ടമായി ഇസ്രയേൽ മോചിപ്പിക്കും. ഞായറാഴ്ചത്തെ മോചിപ്പിക്കേണ്ട 95 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രയേൽ നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു.

വെടിനിർത്തൽ ധാരണയായെന്നു വ്യാഴാഴ്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി പ്രഖ്യാപിച്ചെങ്കിലും ഇനിയും പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്ന് ഇസ്രയേൽ നിലപാടെടുത്തതു സമാധാനപ്രതീക്ഷകൾക്കു മങ്ങലേൽപിച്ചിരുന്നു. ഹമാസുമായി ഉടമ്പടി വച്ചാൽ സർക്കാരിനെ വീഴ്ത്തുമെന്നു തീവ്രനിലപാടുകാരായ ഘടകകക്ഷികൾ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കിയിരുന്നു. ദേശീയസുരക്ഷാ മന്ത്രി ഇതമാർ ബെൻഗ്വിർ, ധനമന്ത്രി ബസലേൽ സ്മോട്രിച് എന്നിവർ രാജിഭീഷണി മുഴക്കിയെങ്കിലും മന്ത്രിസഭയിൽ ഭൂരിപക്ഷം പേരുടെ പിന്തുണയുള്ളതിനാൽ മുന്നോട്ടുപോകാൻ നെതന്യാഹു തീരുമാനിക്കുകയായിരുന്നു. മറ്റന്നാൾ ഡോണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കും മുൻപു കരാർ അന്തിമമാക്കാൻ യുഎസിന്റെ സമ്മർദമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *