Your Image Description Your Image Description

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ ജയിൽ സൂപ്രണ്ടിനും ഡിഐജിക്കുമെതിരെ നടപടിക്ക് ശുപാർശ. മധ്യമേഖല ജയിൽ ഡിഐജിയേയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാനാണ് ശുപാർശ. ജയിൽ സൂപ്രണ്ട് രാജു എബ്രഹാം, മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറി നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബോബി ചെമ്മണ്ണൂർ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ ജയിലിൽ എത്തിയത്. ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായാണ് ഡിഐജി എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബി ചെമ്മണ്ണരുമായി രണ്ടു മണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബി ചെമ്മണ്ണൂരിനെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്തു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അനധികൃതമായി ആളുകളെ ജയിലിൽ എത്തിച്ചതിൽ വീഴ്ച സംഭവിച്ചു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഡിഐജിക്കെതിരെ ജയിൽ സൂപ്രണ്ട് ഒഴികെയുള്ള ജീവനക്കാർ മൊഴി നൽകുകയും ചെയ്തു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജയിൽ സൂപ്രണ്ട് രാജു എബ്രഹാം,മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ എന്നിവരെ സസ്പെൻഡ് ചെയ്യാൻ റിപ്പോർട്ട് നൽകിയത്.ഈ റിപ്പോർട്ടിന്മേൽ ആഭ്യന്തരവകുപ്പ് സെക്രട്ടറി ആകും നടപടി സ്വീകരിക്കുക.സർവീസിൽ നിന്നും വിരമിക്കാൻ ആറുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് മധ്യമേഖല ജയിൽ ഡിഐജി ക്ക് എതിരെ അച്ചടക്കനടപടി ശുപാർശ ചെയ്യുന്നത്. ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ലഭ്യമായ സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജയിലിലെത്തി സന്ദർശിച്ച ജയിൽ ഡിഐജി പി അജയകുമാറിനെതിരെ സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജയിൽ ഡിഐജി പി അജയകുമാർ ജയിലെത്തി ബോബി ചെമ്മണ്ണൂരിനെ കണ്ടെന്നും പ്രതിക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങളൊരുക്കാൻ വഴിവിട്ട നീക്കം നടത്തിയെന്നുമാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. ഒരു സ്ത്രീയ്ക്കൊപ്പം സ്വകാര്യ വാഹനത്തിലാണ് ജയിൽ ഡിഐജി കാക്കനാട് ജയിലിൽ എത്തിയതെന്നും റിപ്പോർട്ടുണ്ട്.

സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിലേക്ക് ഓടിയെത്തിയെന്നാണ് റിപ്പോർട്ട്. ഡിഐജിക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീ തൃശൂരിലെ ‘പവർ ബ്രോക്കറെ’ ന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൂപ്രണ്ടിന്റെ ടോയ്‌ലറ്റ് ഉൾപ്പെടെ ബോബിക്ക് ഉപയോഗിക്കാനുള്ള സൗകര്യം ഡിഐജി ഒരുക്കി കൊടുത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുളള റിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് നൽകിയത്. തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും പി അജയകുമാർ എറണാകുളം ജയിലിൽ കണ്ടു.

ബോബി ചെമ്മണ്ണൂരിനെ ജയിലെത്തി വിഐപികൾ സന്ദർശിച്ചെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതിന്റെ രേഖകൾ സന്ദർശക രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ജയിൽ ഡിഐജി തന്നെ ബോബിയെ കണ്ടെന്നും സൗകര്യങ്ങൾ ചെയ്തുകൊടുത്തെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നത്.

സംഭവത്തിൽ ജയിൽ മേധാവിയായ എഡിജിപി ബൽറാം കുമാർ ഉപാദ്ധ്യായ ഡിഐജിയെ ശാസിച്ചു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഉദ്യോഗസ്ഥതല യോഗത്തിലായിരുന്നു ശാസന. എന്നാൽ, ജയിൽ സൂപ്രണ്ടിന്റെ ക്വാർട്ടേഴ്‌സിലെ മദ്യപാന പരാതി അന്വേഷിക്കാൻ പോയതാണെന്നായിരുന്നു അജയകുമാർ വിശദീകരിച്ചത്. സ്വകാര്യ വാഹനത്തിൽ സ്ത്രീകൾക്കൊപ്പമാണോ കേസ് അന്വേഷണത്തിന് പോയതെന്നായിരുന്നു എഡിജിപി മറുചോദ്യം.

ബന്ധുക്കൾക്കൊപ്പം യാത്ര ചെയ്‌തപ്പോൾ ഒപ്പമുണ്ടായിരുന്നവർ ടോയ്‌ലറ്റ് ഉപയോഗിക്കാൻ കയറിയതാണെന്നായിരുന്നു ഡിഐജി ഇതിന് നൽകിയ മറുപടി. തുടർന്ന് അസംബന്ധം വിളമ്പരുതെന്നും എല്ലാ തെളിവുകളും ഉണ്ടെന്നും ജയിൽ മേധാവിയായ എഡിജിപി ബൽറാം കുമാർ ഉപാദ്ധ്യായ മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഡിഐജിയെ പരസ്യമായി ശാസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *