Your Image Description Your Image Description

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ ചർച്ചകൾ കൊഴുക്കുന്നു. അതിന്റെ ഭാഗമായി ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് ആണ് പാലക്കാട്ടെ ശോഭ സുരേന്ദ്രൻ പക്ഷം കത്തയച്ചത്. ശോഭ മത്സരിച്ചാൽ ഈഴവ വോട്ടുകൾ ലഭിക്കുമെന്നും കൃഷ്ണകുമാർ അഴിമതിക്കാരനാണെന്നും കത്തില്‍ പറയുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ശോഭ അനുകൂലികൾ കത്തയച്ചിട്ടുണ്ട്. സി കൃഷ്ണകുമാറിനെതിരെ ആരോപണങ്ങളാണ് കത്തിൽ ഉന്നയിക്കുന്നത്. സി കൃഷ്ണകുമാർ തുടർച്ചയായി നാല് തവണ പൊതുതെരഞ്ഞടുപ്പിൽ മത്സരിച്ചു. വോട്ട് നേടുന്നതിനേക്കാൾ പണമുണ്ടാക്കാനാണ് കൃഷ്ണകുമാറിന് താത്പര്യമെന്നാണ് കത്തിലെ ആരോപണം.

അതേസമയം പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ ശോഭ സുരേന്ദ്രന് വേണ്ടി പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം. നഗരസഭയുടെ മുൻവശത്ത് ഉൾപ്പെടെ പോസ്റ്ററുകൾ വെച്ചിട്ടുണ്ട്. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോൺ​ഗ്രസിലും സിപിഎമ്മിലും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് ചർച്ച സജീവമാണ്.

അതിനിടെ, ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎമ്മിൽ ആലോചന. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായി. സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് ബിനുമോൾ. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമാണ്. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡ‍ൻ്റ് വി വസീഫിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്കാണ് മുൻഗണന ലഭിച്ചത്. മലമ്പുഴ ഡിവിഷനിൽ നിന്നാണ് ബിനുമോൾ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *