Your Image Description Your Image Description

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ കത്ത്. തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമർശമാണെന്നും ഒന്നും ഒളിക്കാനില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. വിവരങ്ങൾ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങൾ കൈമാറണമെന്നും ​ഗവർണർ ആവശ്യപ്പെട്ടത്. ഇതിന് തയ്യാറല്ലെന്ന് ​സർക്കാർ അറിയിച്ചതോടെ ​ഗവർണർ അതിരൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. ഈ കത്തിനാണ് അതേ ഭാഷയിൽ മുഖ്യമന്ത്രിയും മറുപടി നൽകിയിരിക്കുന്നത്.

ഗവർണറുടെ കത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രിയുടെ മറുപടി കത്തിൽ പറയുന്നു. തനിക്ക് ഒളിക്കാൻ എന്തോ ഉണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. ദേശവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. സ്വർണക്കടത്ത് തടയേണ്ടത് സംസ്ഥാനം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ തെറ്റിധരിച്ചതാണ്. വളച്ചൊടിച്ച കാര്യങ്ങളാണ് ഗവർണർ മനസിലാക്കിയിട്ടുള്ളത്. താൻ നടത്താത്ത പരാമർശത്തിൽ വലിച്ചുനീട്ടൽ വേണ്ട. സ്വർണക്കടത്ത് തടയാൻ കേന്ദ്രത്തോട് ഗവർണർ പറയണം. ദേശ വിരുദ്ധ പ്രവർത്തനമെന്നു പരാമർശിച്ചിട്ടില്ല. വിവാദ അഭിമുഖം ദ ഹിന്ദു തിരുത്തിയിരുന്നു. ഖേദ പ്രകടനവും നടത്തി. ഗവർണറുമായി തർക്കത്തിന് ഇക്കാര്യത്തിൽ ഇല്ലെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞത് സ്വർണ്ണം പിടിച്ച കേസുകൾ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *