Your Image Description Your Image Description

 

തിരുവനന്തപുരം: വയനാട്ടിലെ ദുരിതത്തിലകപ്പെട്ട് മാതാ പിതാക്കൾ നഷ്ട്ടപ്പെട്ട കുട്ടികളെ ദത്ത് എടുക്കുന്നതിന് ഒരുപാട് അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ദത്ത് എടുക്കേണ്ട സാഹചര്യം നിലവിൽ വയനാട്ടിൽ ഇല്ല. വയനാട്ടിലെ ദുരന്തത്തിൽ അമ്മയും അച്ഛനും നഷ്ടപ്പെട്ടത് വളരെ ചുരുക്കം കുഞ്ഞുക്കൾക്കാണെന്നും അവർ എല്ലാവരും ബന്ധുക്കളുടെ സംരക്ഷണത്തിൽ ആണെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന് പറയുന്നത് ഹൃദയ വിശാലത കൊണ്ടാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി അതിന് പ്രത്യേക നന്ദിയും അറിയിച്ചു

അതേസമയം വയനാട് ഉരുൾപൊട്ടലിന് ഇരയായ മുഴുവൻ കുടുംബങ്ങളുടെയും പുനരധിവാസം സർക്കാർ സാധ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവർ ഉൾപ്പെടെ അർഹരായ മുഴുവൻ പേർക്കും സഹായം ലഭ്യമാക്കും. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാൻ ദുരിതാശ്വാസ ക്യാംപുകളിൽ രജിസ്റ്റർ ചെയ്യണമെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പുകളിൽ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുൾപൊട്ടൽ ദുരിതം വിതച്ച പ്രദേശങ്ങളിൽ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കുകയെന്നും മന്ത്രി അറിയിച്ചു.

ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസത്തിനാണ് സർക്കാർ ഇപ്പോൾ ഊന്നൽ നൽകുന്നത്. വിവിധ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ താമസിക്കുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധിയിലുള്ള ഒഴിഞ്ഞ വീടുകൾ, ക്വാർട്ടേഴ്സുകൾ, ഫ്ളാറ്റുകൾ, ഹോസ്റ്റലുകൾ എന്നിവ കണ്ടെത്തി എത്രയും വേഗം അറിയിക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും മന്ത്രിസഭാ സമിതി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *