Your Image Description Your Image Description

കോഴിക്കോട്: തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപി സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കണം. ഇതിന് പല ഘടകങ്ങളുണ്ട്. വിവിധ വിഭാഗങ്ങൾ പിന്തുണച്ചതും പരിശോധിക്കണം. ബിജെപിയെ പിന്തുണച്ചവരോട് ശത്രുതയില്ല, എന്നാൽ അവര്‍ കൃത്യമായ നിലപാട് സ്വീകരിക്കണം. നാടിൻ്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല ഈ നിലപാടെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുസ്ലീം ലീഗിന്റെ മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അത് ജമാ-അത്തെ ഇസ്ലാമിയുടേതും എസ്‌ഡിപിഐയുടെയും മുഖമായി മാറുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്താണ് എസ്ഡിപിഐ, എന്താണ് ജമാ അത്തെ ഇസ്ലാമിയെന്ന് അറിയാത്തവരല്ല കോൺഗ്രസ്. മുസ്ലിം ലീഗിന്റെ മുഖം ഇങ്ങനെ ആകുമ്പോൾ എന്തായിരിക്കും മുസ്ലിം ലീഗ്? വോട്ടിന് വേണ്ടി കൂട്ടുകൂട്ടാൻ പറ്റാത്തവരുമായി കൂട്ടുകൂടുന്നവരായി ലീഗ് മാറി. മുസ്ലിം ലീഗ് വാശിയോടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. വിജയത്തിൽ യുഡിഎഫിന് ആഹ്ലാദിക്കാൻ വകയില്ലെന്നും അദ്ദേഹം പറഞ്ഞു.

വലതുപക്ഷം വ്യത്യസ്ത ചേരികളിൽ ഏറ്റുമുട്ടുന്ന സ്ഥിതിയാണ് കേരളത്തിന് പുറത്ത്. എന്നാൽ അവരെല്ലാം കേരളത്തിൽ ഒന്നിക്കുന്നു. കേരളത്തിൽ എന്തെങ്കിലും പ്രത്യേകതരം വികാരമില്ല. കേരളത്തിൽ ഇടതുപക്ഷത്തിന്റെ ജനസ്വാധീനം നഷ്ടപ്പെടുത്താനാണ് വലതുപക്ഷത്തിന്റെ ശ്രമം. നാല് വോട്ട് ഇങ്ങ് പോരട്ടെ എന്നല്ല ഇടത് നിലപാട്. നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യം. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയെന്നും മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത പ്രശ്നം ഇവിടെ സൃഷ്ടിച്ചുവെന്നും അദ്ദേഹം കോഴിക്കോട് നടന്ന പരിപാടിയിൽ പ്രസംഗത്തിൽ വിമര്‍ശിച്ചു.

രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ തകരാറിലാക്കാൻ ശ്രമിക്കുന്ന ബിജെപിയെ തടയാൻ സംസ്ഥാനങ്ങളുടെ പ്രത്യേകത വെച്ച് കൂട്ടായ്മ ശക്തിപ്പെടണം എന്നായിരുന്നു എൽഡിഎഫ് തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഒറ്റകക്ഷിയായി ഭൂരിപക്ഷം തെളിയിച്ച ബിജെപിക്ക് ഇത്തവണ അത് നേടായില്ല. സംസ്ഥാനങ്ങളിലെ വ്യത്യസ്തത സാഹചര്യങ്ങൾ തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചു. യുപിയിൽ ബിജെപിയെ നേരിടുന്നതിൽ സമാജ്‌വാദി പാര്‍ട്ടി അണിനിരന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തിൽ ഉണ്ടായ കൂട്ടായ്മ രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. എൻസിപിയിലേയും ശിവസേനയിലേയും ഒരു വിഭാഗത്തെ അടർത്തി നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി മഹാരാഷ്ട്രയിൽ കരുതിയത്. എന്നാൽ അതുണ്ടായില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതാണ് ബിജെപിയെ പിറകോട്ടടിച്ചത്. ബിജെപിയെ രാജ്യം വലിയ തോതിൽ അംഗീകരിക്കുന്നില്ലെന്നും അവരെ ജനം തള്ളിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *