Your Image Description Your Image Description

റഷ്യയുടെ കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി. ജപ്പാനിൽ രണ്ടിടത്ത് തീരത്ത് വലിയ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫുക്കുഷിമ ആണവ നിലയവും ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം.

അമേരിക്കയ്ക്കും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയിലും ചില പ്രദേശങ്ങളിലൊക്കെ തന്നെ സുനാമി തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്. ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു.

റഷ്യയുടെ കിഴക്കൻ തീരത്താണു ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 8 ആയിരുന്നു ആദ്യം രേഖപ്പെടുത്തിയ തീവ്രത, പിന്നീട് 8.7 ആയി ഉയർത്തി. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ പസഫിക് സമുദ്രത്തിൽ സുനാമിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്. അലാസ്ക, ഹവായി എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് അമേരിക്കൻ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. ഹവായിയിലും റഷ്യയിലും മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകുമെന്ന് യുഎസ് സുനാമി കേന്ദ്രം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

ജപ്പാനിലെ കാലാവസ്ഥാ ഏജൻസി ആദ്യം ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമിക്ക് മുന്നറിയിപ്പ് നൽകി, പിന്നീട് അത് മൂന്ന് മീറ്ററായി ഉയർത്തി. “ആവർത്തിച്ച് സുനാമി ഉണ്ടാകാം. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ കടലിൽ പ്രവേശിക്കുകയോ തീരത്തേക്ക് അടുക്കുകയോ ചെയ്യരുത്,” ഏജൻസി പറഞ്ഞു.

Related Posts