Your Image Description Your Image Description

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി ശക്തമാക്കാനുള്ള ശ്രമങ്ങളാണ് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുന്നോട്ട് വയ്ക്കുന്നതെന്നും ബോർഡിന്റെ സേവനം ധനസഹായം മാത്രമല്ലെന്നും ആത്മീയ പിന്തുണയാണെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കണ്ണാന്തുറ സെന്റ് പീറ്റേഴ്‌സ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ കായിക അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിനും കായികവിഭാഗത്തിനും  വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുവാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കായി നിരവധി ക്ഷേമ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

അപകടമരണ ഇൻഷുറൻസിൽ നിന്ന് വാർദ്ധക്യകാല പെൻഷനും വിദ്യാഭ്യാസ-കായിക പ്രോത്സാഹന പദ്ധതികളിലേക്കുള്ള പ്രവേശനവും ഉൾപ്പെടെ, മത്സ്യത്തൊഴിലാളികളുടെ എല്ലാ തലങ്ങളിലും സ്പർശിക്കുന്ന 39 പദ്ധതികൾ ബോർഡ് നടത്തിവരുന്നുണ്ട്. 2025-ലെ എസ്എസ്എൽസി, പ്ലസ് ടു, ജി ആർ എഫ് ടി എച്ച് എസ്, കായികവിജയങ്ങൾ തുടങ്ങിയതിൽ ഉയർന്ന നേട്ടങ്ങൾ കൈവരിച്ചവർക്കായി ആകെ 69.26 ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളും മെമെന്റോകളും ഒമ്പത് തീരദേശ ജില്ലകളിലായി വിതരണം ചെയ്യുകയാണ്.

തിരുവനന്തപുരം ജില്ലയിലെ 316 വിജയികൾക്കായി 13,84,000 രൂപയുടെ ക്യാഷ് അവാർഡുകളും മെമേന്റോകളുമാണ് വിതരണം ചെയ്യുന്നത്. അവാർഡുകൾ കുട്ടികൾക്കു മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും സമൂഹത്തിനും അഭിമാനത്തിന്റെ സൂചകമാണെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അനിവാര്യമായ ഒന്നാണെന്നും വിദ്യാഭ്യാസം സാമ്പത്തിക ഭദ്രത മാത്രമല്ല, സാമൂഹിക ഉന്നമനവും ആത്മവിശ്വാസവും നൽകുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മത്സ്യബന്ധന മേഖലയിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നവരാണ് നമ്മുടെ മത്സ്യത്തൊഴിലാളികൾ. അവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നേടാൻ അവസരം ഒരുക്കുക എന്നത് നമ്മുടെ കടമയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ അവർക്ക് നല്ലൊരു ഭാവിയും സുരക്ഷിതമായ ജീവിതവും കെട്ടിപ്പടുക്കാൻ കഴിയൂ.

മാതാപിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളാരും അനാഥരല്ലെന്നും അവർക്കൊപ്പം സർക്കാർ ഉണ്ടെന്നും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എത്ര വേണമെങ്കിലും സൗജന്യമായി പഠിക്കാൻ സൗകര്യമൊരുക്കിയ രാജ്യത്തെ തന്നെ ഏക സംസ്ഥാനമായി കേരളത്തെ മാറ്റിയ സർക്കാരാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *