Your Image Description Your Image Description

ദേശീയപാത നിർമാണത്തിൽ കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഡിസൈനിങ് നടപ്പിലാക്കണമെന്നും സാങ്കേതിക പരിജ്ഞാനമുള്ള ഉന്നതതല സംഘം പരിശോധിക്കണമെന്നും കെ സി വേണുഗോപാൽ എംപി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന ആലപ്പുഴ ഡിസ്ട്രിക്ട് ഡവലപ്പ്‌മെന്റ് കോർഡിനേഷൻ ആൻറ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ചെയർമാൻ കൂടിയായ അദ്ദേഹം. മണ്ണ് പരിശോധന കൃത്യമായി നടത്തിവേണം ജില്ലയിൽ ദേശീയപാത നിർമാണം മുന്നോട്ടു കൊണ്ടുപോകാന്‍. ശരിയായ ഡ്രെയിനേജ് സിസ്റ്റം, അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ലൈറ്റ്, സൈൻ ബോർഡ് എന്നിവ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിക്ക് എംപി നിർദ്ദേശം നൽകി.

പാതയോരത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. അരൂർ, തുറവൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് സമാന്തര പാതകൾ വേഗത്തിൽ മെച്ചപ്പെടുത്തണം. കുടിവെള്ളവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഗൗരവമായി കണക്കിലെടുക്കാൻ ഉദ്യോഗസ്ഥരോട് എം.പി. നിർദ്ദേശിച്ചു. കൂടാതെ ജൽജീവൻ മിഷൻ്റെ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി. സ്കൂളുകളിലും അങ്കണവാടികളിലും നൽകുന്ന ഭക്ഷണത്തിൻ്റെ സുരക്ഷ ഉറപ്പുവരുത്തണം. എല്ലാ സ്കൂളുകളിലും വിദ്യാർഥികൾക്ക് കൗൺസലിംഗ് സൗകര്യമൊരുക്കണം. ഇതിനായി പ്രത്യേക മുറി സജീകരിക്കണമെന്നും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്നും എംപി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവുമധികം മുന്നേറ്റം നടത്തിയിട്ടുള്ള ജില്ലയാണ് ആലപ്പുഴ. 440 കോടിയോളം രൂപയാണ് ഒരു വർഷം പദ്ധതിയിലൂടെ കൂലിയായി ജില്ലയിൽ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2025-26 വർഷത്തെ ഒന്നാംപാദ യോഗത്തിൽ കേന്ദ്രസർക്കാരിൻ്റെ 26 വകുപ്പുകൾ നടപ്പിലാക്കുന്ന 68 സ്കീമുകളാണ് ചർച്ച ചെയ്തത്. ജില്ലാ കളക്ടര്‍ അലക്സ് വർഗീസ്, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍ ഫിലിപ്പ് ജോസഫ്, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *