Your Image Description Your Image Description

തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കാലുകുത്തുന്ന ആദ്യ ഇന്ത്യന്‍പൗരനെന്ന പട്ടം ശുഭാംശു ശുക്ലയുടെ സ്വന്തമാകാന്‍ ഇനി വെറും ആറ് ദിവസങ്ങൾ മാത്രം. ജൂണ്‍ എട്ട് ഇന്ത്യന്‍ സമയം വൈകീട്ട് 6.40 നാണ് വിക്ഷേപണം. യുഎസ് ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ഐഎസ്ആര്‍ഒയില്‍ നിന്ന് ഇതാദ്യമായാണ് ഒരാള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത് എന്ന പ്രത്യേകതയുമുണ്ട് ശുഭാംശു ശുക്ലയുടെ യാത്രയ്ക്ക്.

ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്‌ക്കൊപ്പം പോളണ്ടില്‍നിന്നും ഹംഗറിയില്‍നിന്നുമുള്ള സഞ്ചാരികളുമുണ്ട്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യസംഘത്തിലെ അംഗംകൂടിയാണ് ശുഭാംശു ശുക്ല. റഷ്യയുടെ സോയൂസ് ബഹിരാകാശപേടകത്തില്‍ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ 1984-ൽ ആദ്യമായി ബഹിരാകാശത്തുപോയി നാലുപതിറ്റാണ്ടിനുശേഷമാണ് ശുക്ലയുടെ യാത്ര.

ശുഭാംശു ശുക്ല ബഹിരാകാശ സഞ്ചാരിയാവുന്നതിന്‍റെ സന്തോഷം അദേഹത്തിന്‍റെ മാതാപിതാക്കള്‍ പങ്കിട്ടു. ‘ഞങ്ങള്‍ക്കേറെ സന്തോഷമുണ്ട്, ഇപ്പോള്‍ അവന്‍ അവന്‍റെ സ്വപ്നം സാക്ഷാത്ക്കരിച്ചു. 2019 മുതല്‍ ഈ ബഹിരാകാശ യാത്രക്കായി ശുഭാംശു തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. മകന് എല്ലാവിധ ആശംസകളും നേരുകയാണ്. രാജ്യത്തിന് അഭിമാന നിമിഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര’- എന്നും പിതാവ് ശംഭു ദയാല്‍ ശുക്ല പറഞ്ഞു. ശുഭാംശു ശുക്ലയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അദേഹം നന്ദി രേഖപ്പെടുത്തി. ‘ശുഭാംശു ശുക്ലയുടെ വലിയ നേട്ടമാണ് ഈ യാത്ര, മകനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ശുഭാംശുവിന് അവന്‍റെ ഭാര്യ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. അവളുടെ പിന്തുണയില്ലാതെ ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ ശുഭാംശുവിനാകുമായിരുന്നില്ല’- എന്നും ശുഭാംശു ശുക്ലയുടെ മാതാവ് ആശ ശുക്ല കൂട്ടിച്ചേര്‍ത്തു.

ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളിൽ ഒരാളാണ് ശുഭാംശു ശുക്ല. മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യത്തില്‍ ശുഭാംശുവിന്റെ അനുഭവ പരിചയം പ്രയോജനപ്പെടുത്താന്‍ ഇന്ത്യയ്ക്കാവും. 548 കോടി രൂപയാണ് ഇന്ത്യ ഈ ദൗത്യത്തിനായി ചിലവാക്കിയത്. ഈ ദൗത്യ സംഘം 14 ദിവസം പരീക്ഷണനിരീക്ഷണങ്ങളുമായി ഐഎസ്എസില്‍ കഴിയും. നേരത്തെ മെയ് 29 ന് ദൗത്യം വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് ജൂണ്‍ ആദ്യവാരത്തിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *