Your Image Description Your Image Description

ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉത്തർപ്രദേശ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് യുപിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. 4.14 ലക്ഷത്തിൽ അധികം ഇലക്ട്രിക് വാഹനങ്ങളാണ് (ഇവി) ഉത്തർപ്രദേശിൽ വിൽപ്പന നടത്തിയിരിക്കുന്നത്. ഡൽഹി (1.83 ലക്ഷം), മഹാരാഷ്ട്ര (1.79 ലക്ഷം) തുടങ്ങിയ സംസ്ഥാനങ്ങളെ വളരെ ​ദൂരം പിന്നിലാക്കിയാണ് ഉത്തർപ്രദേശ് ഒന്നാമതെത്തിയത്. നിലവിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഓടുന്നത് ഉത്തർപ്രദേശിലാണ്.

ഉത്തർപ്രദേശിലെ യോഗി സർക്കാർ 2022 ൽ ഒരു പുതിയ ഇലക്ട്രിക് വാഹന നിർമ്മാണ, ഗതാഗത നയം കൊണ്ടുവന്നു. വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വേഗത്തിൽ പ്രോത്സാഹിപ്പിക്കുക, ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ ശക്തമായ ശൃംഖല സ്ഥാപിക്കുക, സംസ്ഥാനത്തെ വൈദ്യുത വാഹനങ്ങളുടെയും ബാറ്ററി നിർമ്മാണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യം. ഈ നയത്തിന് കീഴിൽ, 30,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നതിനും 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‍ടിക്കുന്നതിനും സംസ്ഥാന സർക്കാർ വേഗത്തിൽ പ്രവർത്തിക്കുന്നു.

ഉത്തർപ്രദേശിലെ വിനോദസഞ്ചാര നഗരങ്ങളായ അയോധ്യ, കാശി, മഥുര, പ്രയാഗ്‌രാജ്, ഗൗതം ബുദ്ധ നഗർ, ഗാസിയാബാദ്, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ ഇ-റിക്ഷകൾ വൻ ജനപ്രീതി നേടി. ഇതോടെ, ഇവി വിൽപ്പനയിൽ 85 ശതമാനം വിഹിതം കൈവരിക്കാൻ കഴിഞ്ഞു. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും ഇത് ഉപയോഗപ്രദമാണെന്ന് തെളിഞ്ഞു.

ഇതിനുപുറമെ, ഇന്ത്യാ ഗവൺമെന്റിന്റെ ഫെയിം വൺ ആൻഡ് ടു (ഇന്ത്യയിലെ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ വേഗത്തിലുള്ള അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ്) പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താവായി ഉത്തർപ്രദേശ് മാറി. ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, ഈ മേഖലയിലും സർക്കാർ സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടുത്തിടെ, സംസ്ഥാനത്തെ 16 മുനിസിപ്പൽ ബോഡികളിലായി 300ൽ അധികം പുതിയ ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിൽ പരമാവധി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് വിനോദസഞ്ചാരികളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന അയോധ്യയിലാണ്.

നിലവിൽ രാജ്യത്ത് 33,000 ഇവി ചാർജറുകളുണ്ട്. അതിൽ 35 ശതമാനവും ഫാസ്റ്റ് ചാർജറുകളാണ്. എന്നാൽ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിലും നിലവിലുള്ള സ്റ്റേഷനുകൾ മെച്ചപ്പെടുത്തുന്നതിലും ഊന്നൽ നൽകിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ 10.2 കോടി ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഇന്ത്യയിൽ കൂടുതലും വീട്ടിൽ ചാർജ് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും പൊതു ചാർജിംഗ് സ്റ്റേഷനുകളുടെ ആവശ്യകതയെ ഒരു പരിധിവരെ കുറയ്ക്കുന്നു. എങ്കിലും, ഈ വിടവ് നികത്താൻ ഉത്തർപ്രദേശ് സർക്കാർ വേഗത്തിൽ പ്രവർത്തിക്കുന്നു.

2030 ആകുമ്പോഴേക്കും ഇന്ത്യയിൽ 102 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറങ്ങും എന്നും ആഗോള ഇലക്ട്രിക് മൊബിലിറ്റി ഭൂപടത്തിൽ ഒരു പ്രധാന ഘടകമായി മാറുമെന്നും അൽവാരെസ് ആൻഡ് മാർസലിന്റെ ഒരു പഠനം പറയുന്നു. ഇന്ത്യയിലെ നിലവിലെ ഇലക്ട്രിക് വാഹന-പൊതു ചാർജ് അനുപാതം 135 ആണെന്നും ഇത് ആഗോള ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നും ഈ പഠനം അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *