ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ സഞ്ജീവിനെകൂട്ടി രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ. സംഭവത്തിൽ പെല്ലറ്റ് ഗൺ പ്രയോഗിച്ച പോലീസുകാർക്കെതിരെ പരാതി നൽകാനാണ് രാഹുലിന്റെ നീക്കം.
പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ സഞ്ജീവ് നേരത്തെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. സംഭവത്തിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്നാണ് ആരോപണം. ഇതിനെ തുടർന്നാണ് രാഹുൽ ഗാന്ധി സഞ്ജീവിനൊപ്പം നേരിട്ട് പോലീസ് സ്റ്റേഷനിലെത്തിയത്. ആദ്യം മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലാണ് ഇരുവരും എത്തിയത്. എന്നാൽ ഇവിടെ പരാതി സ്വീകരിച്ച് കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിയ രാഹുൽ ഗാന്ധി ഡൽഹി ഡിസിപിയുമായി കൂടിക്കാഴ്ച നടത്തി.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുവരെ പോലീസ് സ്റ്റേഷനിൽ തുടരുമെന്നാണ് രാഹുൽ ഗാന്ധി അറിയിച്ചത്. ജന്തർ മന്തർ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ സഞ്ജീവിന് പരിക്കേറ്റെന്നും സംഭവത്തിൽ ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടി വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
