Your Image Description Your Image Description

ക്ഷേമ പെൻഷൻ 1200 രൂപയാക്കിയത് യുഡിഎഫാണെന്ന് താൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ. ഇക്കാര്യം താൻ പറഞ്ഞപ്പോൾ ഇടത് സ്നേഹിതർ ട്രോളിയെന്നും വിഷ്ണുനാഥ് പറയുന്നു. ക്ഷേമ പെൻഷനെ പറ്റിയുള്ള സിപിഎമ്മിന്റെ നുണക്കോട്ടകൾ തകർക്കുന്നുവെന്ന തലക്കെട്ടോടെ കോൺ​ഗ്രസ് പുറത്തിറക്കിയ പുതിയ വീഡിയോയിലാണ് വിഷ്ണുനാഥ് എംഎൽഎ ഇക്കാര്യം പറയുന്നത്. യുഡിഎഫ് ഭരണകാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.

നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ പെൻഷൻ വിതരണം ചർച്ചയായതോടെയാണ് കോൺഗ്രസ് വ്യത്യസ്തമായ പ്രചാരണ തന്ത്രവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഷാഫി പറമ്പിൽ എംപിയും പിസി വിഷ്ണുനാഥ് എംഎൽഎയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് വിഡിയോ. പത്തു ചോദ്യങ്ങളുടെ ഉത്തരമാണ് വിഡിയോയിലുള്ളത്.

ഷാഫി പറമ്പിൽ ചില ചോദ്യങ്ങൾ ചോദിക്കുകയും വിഷ്ണുനാഥ് ഉത്തരം പറയുകയുമാണ്. കേരളത്തിൽ സാമൂഹ്യപെൻഷന് തുടക്കമിട്ടതാര്, അത് ഏതൊക്കെ സർക്കാരുകൾ എത്ര വീതം കൂട്ടി, ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് 18 മാസം പെൻഷൻ മുടങ്ങിയോ തുടങ്ങിയ ചോദ്യങ്ങൾ ഷാഫി പറമ്പിൽ ചോദിക്കുമ്പോൾ, അതിൻറെ ഉത്തരം പിസി വിഷ്ണുനാഥ് പറയുന്ന തരത്തിലാണ് വിഡിയോ. ചില രേഖകകളും ഈ സമയം കാണിക്കുന്നുണ്ട്.

കേരളത്തിൽ ആദ്യ പെൻഷൻ പ്രഖ്യാപിച്ചത് ആർ ശങ്കർ സർക്കാരാണെന്നും, 1980 മുതലാണ് പെൻഷൻ ആരംഭിച്ചത് എന്ന ഇടത് പ്രചാരണം കളവാണെന്നുമാണ് രേഖകൾ സഹിതം അവർ സമർഥിക്കുന്നത്. 1200 രൂപയാക്കിയത് യുഡിഎഫാണെന്ന് താൻ പറഞ്ഞപ്പോൾ, ഇടത് സ്നേഹിതർ അതിനെ ട്രോളുന്നുണ്ടെന്നും എന്നാൽ താൻ പറഞ്ഞത് യാഥാർഥ്യമാണെന്നും പിസി വിഷ്ണുനാഥ് എംഎൽഎ വ്യക്തമാക്കുന്നു.

സാമൂഹ്യ പെൻഷൻ 300ൽ നിന്നും പടിപടിയായി ഉയർത്തിയ സംഖ്യ എത്രയാണെന്നും വിഡിയോയിൽ വിശകലനം ചെയ്യുന്നു. എൽഎസ്ജിഡി വെബ്സൈറ്റിൽ പെൻഷൻ ഓരോ വർഷവും കൂട്ടിയതിൻറെ ചരിത്രമുണ്ടെന്നും ആർക്കും പരിശോധിക്കാമെന്നും ഇരുവരും പറയുന്നു. 18 മാസം പെൻഷൻ മുടങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നാണ് ഇരുവരും വാദിക്കുന്നത്. അതിൻറെ നിയമസഭാ രേഖകളും വിഡിയോയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *