മുൻ മന്ത്രിയും എം.എൽ.എയുമായ കെ ടി ജലീൽ ഔദ്യോഗികമായി സി.പി.ഐ.എം അംഗത്വമെടുക്കുന്നു. പാര്‍ട്ടിയില്‍ സജീവമാകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് അംഗത്വം എടുക്കാൻ തീരുമാനിച്ചത്. അംഗത്വം എടുക്കാനുള്ള താല്പര്യം സിപിഐഎം ജില്ലാ നേതൃത്വത്തെ ജലീൽ അറിയിച്ചു. നാല് തവണ സ്വതന്ത്ര എംഎൽഎ ആയിരുന്നു ജലീൽ. ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. എന്നാൽ ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ രാജിവെയ്ക്കുകയായിരുന്നു.
നേരത്തെ ‘ലീഗ് എന്റേയും കൂടി പാര്‍ട്ടിയാണ്. തിരിച്ചുവിളിച്ചാല്‍ ഞാന്‍ പോകാന്‍ തയ്യാറാണ്’ എന്ന് കെ ടി ജലീല്‍ പറഞ്ഞുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. എന്നാൽ ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നുമായിരുന്നു കെ ടി ജലീൽ പ്രതികരിച്ചത്. ഇതിനിടെയാണ് പാർട്ടി അംഗത്വം എടുക്കാനുള്ള നീക്കം.’ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്ക്കും. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്മുറക്കാരന് സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറും’, എന്നും കെ ടി ജലീൽ പറഞ്ഞിരുന്നു.
