Home » Blog » kerala Max » തിരുവനന്തപുരത്തെ വെള്ളക്കെട്ട് ദുരിതം: ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി മന്ത്രി സി.പി. ജോൺ; നിയമലംഘകർക്കെതിരെ കർശന നിയമനടപടി
rain-tamil-nadu-680x450

തലസ്ഥാനത്ത് കനത്ത മഴയെത്തുടർന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ, പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി സി.പി. ജോൺ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. നഗരത്തിലെ ഓടകളിലും തോടുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. മാലിന്യം തള്ളുന്നവർക്കും അതിന് സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങൾക്കും എതിരെ കനത്ത പിഴയടക്കമുള്ള നിയമനടപടികൾ ഉണ്ടാകും. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കാനും പരിശോധന കർശനമാക്കാനും പോലീസിന് മന്ത്രി നിർദ്ദേശം നൽകി.

വെള്ളക്കെട്ടിന് കാരണമായ സാഹചര്യങ്ങൾ വിശദമായി പഠിച്ച് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മേജർ ഇറിഗേഷൻ, കോർപ്പറേഷൻ അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. മഴക്കാല പൂർവ്വ ശുചീകരണത്തിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം, പ്രശ്‌ന പരിഹാരത്തിനായി ഹ്രസ്വകാല-ദീർഘകാല പദ്ധതികൾ തയ്യാറാക്കാനാണ് തീരുമാനം. വിവിധ വകുപ്പുകളുടെയും കോർപ്പറേഷന്റെയും ഏകോപിതമായ പ്രവർത്തനത്തിലൂടെ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നാളെ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും നടക്കും.

തീരശോഷണം തടയാൻ വലിയതുറ, ശംഖുംമുഖം ഭാഗങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. റോഡുകളിലേക്ക് അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിൽ അപാകതകൾ ഉള്ളതായി ജില്ലാ കളക്ടർ അനു കുമാരി ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായ രീതിയിൽ അപകടരഹിതമായി മരച്ചില്ലകൾ മുറിച്ചു മാറ്റണമെന്ന് ഉദ്യോഗസ്ഥർക്ക് കളക്ടർ കർശന നിർദ്ദേശം നൽകി. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥരും തഹസിൽദാർമാരും പങ്കെടുത്തു.