Your Image Description Your Image Description

ആര്യനാട്: വിവാഹ തട്ടിപ്പിൽ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്നേ​ഹത്തിനായാണ് താൻ പത്തു വിവാഹങ്ങൾ കഴിച്ചതെന്നും പുറത്തിറങ്ങിയാൽ ഇനിയും വിവാഹം കഴിക്കുമെന്നുമായിരുന്നു രേഷ്മ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, ആദ്യഘട്ടത്തിൽ പൊലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിരുന്നില്ല. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാകാം യുവതി വിവാഹതട്ടിപ്പ് നടത്തിയത് എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ, ഒരു വിവാഹത്തിലും വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടെ രേഷ്മ പറഞ്ഞതാണ് ശരിയെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം.

ഒരു വിവാഹത്തിലും രേഷ്മ പണമോ സ്വർണമോ തട്ടിയെടുത്തതായി പരാതിയില്ല. യാത്രാവശ്യങ്ങൾക്കുള്ള പണം മാത്രമാണ് ഭർത്താക്കന്മാരിൽനിന്ന് രേഷ്മ വാങ്ങിയിരുന്നത്. പല വിവാഹങ്ങളിൽ താലി മാത്രമാണ് പുരുഷന്മാർ വാങ്ങിയിരുന്നത്. ചില വിവാഹങ്ങളിൽ സ്വർണമാലപോലും ഉണ്ടായിരുന്നില്ല. വിവാഹം കഴിച്ചവരിൽനിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വാങ്ങിയിരുന്നത്. ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കൽത്തന്നെയുണ്ടായിരുന്നു.

2014ലാണ് രേഷ്മയുടെ ആദ്യ വിവാഹം. ബിരുദപഠനകാലത്ത് പ്രണയിച്ചാണ് ആദ്യം വിവാഹം കഴിച്ചത്. എന്നാൽ, ഇയാൾ പിരിഞ്ഞുപോയി. പിന്നീട് പഠനം തുടർന്നു. 2022-ലാണ് സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹം വിദേശത്തേക്കു പോയി. ഇതിനു ശേഷം 2022-ൽത്തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സർവകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തിൽ താത്കാലിക ജോലിക്കു വരുന്നതിനിടയിൽ ട്രെയിനിൽവെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടർന്ന് 2023-ലാണ് പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായുള്ള വിവാഹം. വിവാഹത്തിനു മുൻപുതന്നെ ഇവർ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇതിലാണ് ഒരു ആൺകുഞ്ഞ് ജനിച്ചത്. എന്നാൽ, വിവാഹം കഴിഞ്ഞ് ഏഴാം മാസം പ്രസവിച്ചതോടെ കൊല്ലം സ്വദേശിയുടെ കുടുംബം പിതൃത്വത്തിൽ സംശയമാരോപിച്ച് പരാതിയുമായെത്തി.

ഇതേസമയത്താണ് പാലക്കാട് സ്വദേശി വിദേശത്തുനിന്നു തിരിച്ചെത്തിയത്. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഇയാളും പോലീസിനെ സമീപിച്ചതോടെ രേഷ്മ പിടിയിലായി. തുടർന്ന് കോടതി ഇടപെട്ട് മഹിളാമന്ദിരത്തിലാക്കി. ഇവിടെനിന്നു തിരിച്ചിറങ്ങി അമ്മയ്ക്കും കൊല്ലം സ്വദേശിയായ ഭർത്താവിനുമൊപ്പം ബിഹാറിലേക്കു പോയി. അവിടെ അധ്യാപികയായി ജോലിചെയ്യുന്നതിനിടയിൽ ഭർത്താവ് പിണങ്ങി തിരികെപ്പോയി. ഇതിനു ശേഷം തിരിച്ചെത്തിയാണ് അടുത്ത വിവാഹപരമ്പരയ്ക്കു തുടക്കമിട്ടത്.

2024-ൽ തിരിച്ച് കേരളത്തിലെത്തിയ ശേഷമാണ് രണ്ടുപേരെ വിവാഹം കഴിക്കുകയും മൂന്നുപേരെ വിവാഹം കഴിക്കാൻ നിശ്ചയിക്കുകയും ചെയ്തത്. യുഎസിൽ നഴ്സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-നും വാളകം സ്വദേശിയെ മാർച്ച് ഒന്നിനും വിവാഹം കഴിച്ചു. കോട്ടയം സ്വദേശിയെയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ആര്യനാട്ടുള്ള പഞ്ചായത്തംഗവുമായും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചു. എല്ലാവരെയും മാട്രിമോണിയൽ വൈബ്സൈറ്റ് വഴിയാണ് രേഷ്മ പരിചയപ്പെട്ടത്.

സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് ഒരേസമയം പല വിവാഹജീവിതങ്ങൾ രേഷ്മ മുന്നോട്ടുകൊണ്ടുപോയത്. കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. വിവാഹം കഴിച്ച രണ്ടുപേരുമായും കോട്ടയം സ്വദേശിയുമായും ഒരേസമയം നല്ല സൗഹൃദമാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. രേഷ്മയുടെ അമ്മയും കുഞ്ഞും വാളകം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നത്. രേഷ്മ കൂടുതലായും താമസിച്ചിരുന്നത് തൊടുപുഴയിലെ വീട്ടിലാണ്. തൊടുപുഴ സ്വദേശി വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിൽ തിരിച്ച് വിദേശത്തേക്കു പോയിരുന്നു. ഇയാളുടെ കുടുംബവുമായും അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. ബിഹാറിൽ ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് ഇവർ വാളകത്തെ വീട്ടിൽനിന്നു പോയിരുന്നത്. രേഷ്മയെ ഇരു വീടുകളിലേക്കും കൊണ്ടാക്കിയിരുന്നത് കോട്ടയം സ്വദേശിയാണ്. ആര്യനാട്ടെ കല്യാണത്തിന്റെ തലേദിവസം ഇവർ തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും അമ്പലം അടച്ചതിനാൽ നടന്നില്ല. ആര്യനാട്ടെ കല്യാണത്തിന് രേഷ്മയെ വെമ്പായത്ത് കൊണ്ടാക്കിയതും കോട്ടയം സ്വദേശിയാണ്.

അതേസമയം, കാലടി സംസ്‌കൃത സർവകലാശാലയിൽനിന്ന് ന്യായം എന്ന വിഷയത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് രേഷ്മ പോലീസിനോടു പറഞ്ഞിട്ടുള്ളത്. സംസ്‌കൃത സർവകലാശാലയിൽനിന്ന് 2017-19 കാലഘട്ടത്തിൽ ബിരുദാനന്തര ബിരുദവും രേഷ്മ നേടിയിരുന്നു. സ്നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്ക് പോയതെന്നാണ് രേഷ്മ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ‘‘ എന്നെ ജയിലിൽ അടയ്ക്കണം. പുറത്തിറക്കരുത്. പുറത്തിറങ്ങിയാൽ തെറ്റുകൾ ആവർത്തിക്കും’’– രേഷ്മ പൊലീസിനോട് പറഞ്ഞു.

നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിനായി 5ന് തിരുവനന്തപുരത്തേക്ക് രേഷ്മ എത്തിയത് വിവാഹവാഗ്ദാനം നൽകിയിരുന്ന കോട്ടയം സ്വദേശിക്കൊപ്പമാണ്. വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിലൂടെയാണ് പഞ്ചായത്തംഗം രേഷ്മയെ പരിചയപ്പെട്ടത്. പഞ്ചായത്ത് അംഗം സുഹൃത്തിന്റെ വീട്ടിലാണ് രേഷ്മയെ താമസിപ്പിച്ചത്. പ്രതിശ്രുത വധുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുഹൃത്തിന്റെ ബന്ധുക്കൾ രേഷ്മ വിതുരയിലെ ബ്യൂട്ടിപാർലറിലേക്കു പോയ സമയം വീട്ടിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചു. അതിൽ മറ്റൊരാളുമായുള്ള വിവാഹത്തിന്റെ രേഖകൾ ലഭിച്ചതോടെ ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *