Your Image Description Your Image Description

ന്യൂഡൽഹി: പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി. വ്യാപകമായി ഉപയോഗിക്കുന്ന ഈ വേദനസംഹാരിയും പനി മരുന്നും നിരോധിക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ഇതുവരെ ഒരു നിർദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയെ അറിയിച്ചു.

മന്ത്രിയുടെ വിശദീകരണത്തിൽ, പാരസെറ്റാമോളും മറ്റ് ചില മരുന്നുകളും സംയോജിപ്പിച്ചുള്ള ചില കോമ്പിനേഷൻ മരുന്നുകൾക്ക് മാത്രമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കി. ഈ കോമ്പിനേഷനുകൾ ഏതൊക്കെയാണെന്ന് CDSCO-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. സുരക്ഷിതമല്ലാത്തതും ആരോഗ്യത്തിന് ദോഷകരവുമായ മരുന്ന് കോമ്പിനേഷനുകൾ നിരോധിക്കുന്നത് പതിവാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 156-ഓളം സംയുക്ത മരുന്നുകൾക്ക് CDSCO വിലക്കേർപ്പെടുത്തിയിരുന്നു. പനി, വേദന, അലർജി എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

കേന്ദ്രസർക്കാരിന്റെ നാഷണൽ ഹെൽത്ത് മിഷന്റെ ഭാഗമായി സൗജന്യ മരുന്ന് സേവനം എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ സംവിധാനങ്ങളെ ആശ്രയിക്കുന്ന രോഗികൾക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അവശ്യമരുന്നുകൾ ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉറപ്പുവരുത്തുന്നുണ്ട്. സാധാരണക്കാർക്ക് ചികിത്സാച്ചെലവുകൾ ഒരു ഭാരമാകാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts