Your Image Description Your Image Description

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍ കെ എല്‍ രാഹുലും. ഗില്‍ ഇതുവരെ 697 റണ്‍സാണ് അടിച്ചെടുത്തത്. പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനും ഗില്‍ തന്നെ. കെ എല്‍ രാഹുല്‍ ഇതുവരെ അടിച്ചെടുത്തത് 508 റണ്‍സ്. റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് രാഹുല്‍. ഇരുവരും 500 റണ്‍സ് കടന്നതോടെ ചരിത്ര നിമിഷം കൂടി പിറന്നു. ഒരു എവേ സീരീസില്‍ രണ്ട് പേര്‍ 500നപ്പുറം കടന്നുവെന്നുള്ളത് രണ്ടാം തവണ മാത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സംഭവിക്കുന്നത്.

1970-71ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അവസാനമായി ഇങ്ങനെ സംഭവിച്ചത്. അന്ന് സുനില്‍ ഗവാസ്‌കര്‍ (774), ദിലീപ് സര്‍ദേശായ് (642) എന്നിവരാണ് 500ന് അപ്പുറത്തേക്ക് കടന്നത്. മാഞ്ചസ്റ്ററില്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 87 റണ്‍സുമായി താരം ക്രീസിലുണ്ട്. ഗില്ലും (78) അദ്ദേഹത്തിന് കൂട്ടിനുള്ളത്. രാഹുലിനെ തേടി മറ്റൊരു നേട്ടം കൂടി എത്തിയിരുന്നു. 500 പിന്നിട്ടതോടെ രാഹുല്‍ സുനില്‍ ഗവാസ്‌കര്‍ക്കൊപ്പം എലൈറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടു. എവേ ടെസ്റ്റില്‍ 500 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണറാണ് രാഹുല്‍.

ഗവാസ്‌കര്‍ ഈ നേട്ടം രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിലായിരുന്നു ആദ്യത്തേത്. അന്ന് 774 റണ്‍സാണ് ഗവാസ്‌കര്‍ അടിച്ചെടത്തത്. 1979ല്‍ ഇംഗ്ലണ്ടിനെതിരേയും ഗവാസ്‌കര്‍ ഈ നേട്ടം സ്വന്തമാക്കി 542 റണ്‍സാണ് അന്ന് ഗവാസ്‌കര്‍ നേടിയത്. മറ്റൊരു നേട്ടം കൂടി രാഹുലിനെ തേടിയെത്തി. ഇംഗ്ലണ്ടില്‍ 500+ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയാണ് രാഹുല്‍. ഗവാസ്‌ക്കറാണ് ആദ്യത്തേത്. ഇനി ലോക ക്രിക്കറ്റെടുത്താല്‍ 2000ത്തിന് ശേഷം ഇംഗ്ലണ്ടില്‍ അഞ്ഞൂറിലധികം അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ ഓപ്പണറും രാഹുലാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്താണ് ആദ്യത്തേത്. 2003ല്‍ 714 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്.

Related Posts