Your Image Description Your Image Description

സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങളെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി. “ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിലായിരുന്നു പരിശോധന. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 17 റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലുമായി ആകെ 81 ഓഫീസുകളിൽ ഇന്നലെ വൈകുന്നേരം 04:30 മുതൽ സംസ്ഥാന വ്യാപക പരിശോധന നടന്നു

പരിശോധനയുടെ ഭാഗമായി വിവിധ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെത്തിയ 11 ഏജൻ്റുമാരിൽ നിന്ന് 1,40,760 പിടിച്ചെടുത്തു. നിലമ്പൂർ സബ്-റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പരിസരത്ത് നിന്ന് വലിച്ചെറിഞ്ഞ നിലയിൽ 49,300 രൂപയും, വൈക്കം സബ്-റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ജനലിൽ ഒളിപ്പിച്ച നിലയിൽ പണവും കണ്ടെത്തി. 21 ഉദ്യോഗസ്ഥർ വിവിധ ഏജൻ്റുമാരിൽ നിന്ന് 7,84,598 രൂപ യുപിഐ ഇടപാടിൽ നിയമവിരുദ്ധമായി കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

കൈക്കൂലി ലഭിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ ഓൺലൈൻ അപേക്ഷകൾ ചെറിയ അപാകതകൾ ചൂണ്ടിക്കാട്ടി നിരസിക്കുകയും മനഃപൂർവം കാലതാമസം വരുത്തുകയും ചെയ്യുന്നു. എന്നാൽ ഏജൻ്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ സീനിയോറിറ്റി മറികടന്ന് വേഗത്തിൽ തീരുമാനമെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാക്കുന്നതിനും പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഡ്രൈവിംഗ് സ്കൂൾ ഉടമകളും വാഹന ഷോറൂമുകളിലെ ഏജൻ്റുമാരും വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾക്ക് വേണ്ടത്ര പരിശോധനകൾ നടത്താതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും കൈക്കൂലി വാങ്ങി അനുവദിക്കുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്

Related Posts