
കണ്ണൂർ: വ്യാജ നിർമാണ രേഖകൾ ചമച്ച് കോർപ്പറേഷൻ പരിധിയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ നടപടിയുമായി കണ്ണൂർ കോർപ്പറേഷൻ. അടുത്തിടെ കോർപ്പറേഷൻ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് കോർപ്പറേഷൻ നൽകേണ്ട ഒക്കുപ്പൻസി സർട്ടിഫിക്കറ്റും കംപ്ലീഷൻ പ്ലാനും ഉടമ സ്വന്തമായി വ്യാജമായി നിർമിക്കുകയായിരുന്നു.
പുതിയ കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി കെ-സ്മാർട്ട് സംവിധാനത്തെ ദുരുപയോഗം ചെയ്ത് വ്യാജരേഖകൾ നിർമിച്ച ചാലാട് സ്വദേശിയായ കെട്ടിട ഉടമ ടി.പി ഖലീലിനെതിരെയാണ് കോർപ്പറേഷൻ മേയർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കെ-സ്മാർട്ടിന്റെ പേരിലുള്ള ഈ വ്യാജ രേഖകളിൽ കോർപ്പറേഷനിലെ ഓവർസിയറുടെയും അസിസ്റ്റന്റ് എഞ്ചിനീയറുടെയും വ്യാജ ഡിജിറ്റൽ സൈനുകളും ഇയാൾ നിർമിച്ചു നൽകിയിട്ടുണ്ട്.
കെട്ടിടത്തിന്റെ പെർമിറ്റടക്കം പൂർണമായും വ്യാജമായി നിർമിച്ചതാണെന്ന് കെ-സ്മാർട്ട് ടെക്‌നിക്കൽ വിഭാഗം നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തി. ഒക്കുപ്പൻസി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫയൽ നമ്പർ പരിശോധിച്ചപ്പോൾ അത് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി പഞ്ചായത്തിലേതാണെന്ന് കണ്ടെത്തി. ഇതിനുപുറമെ, രേഖയിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോൾ കണ്ണൂർ കോർപ്പറേഷനിലെ തന്നെ മറ്റൊരു കെട്ടിടത്തിന്റെ വിവരങ്ങളാണ് ലഭിച്ചത്. ബിൽഡിങ് പെർമിറ്റിൽ നൽകിയിട്ടുള്ള ഫയൽ നമ്പർ, കോഴിക്കോട് കോർപ്പറേഷനിലെ ഒരു ആർടിഐ ഫയലിന്റേതാണ്.
