Your Image Description Your Image Description

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെ വിറപ്പിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി ലോകരാജ്യങ്ങള്‍ക്കിടയില്‍ വരെ ചര്‍ച്ചയായി. ഇന്ത്യയുടെ സൈനിക കരുത്തും, ആക്രമണത്തിലെ കൃത്യതയും ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയ ഒന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പഹല്‍ഗാമിലെ താഴ്‌വരയില്‍ കണ്‍മുന്നില്‍ രക്തം പൊടിഞ്ഞ് ജീവന്‍വെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. ഭർത്താക്കന്മാരെ നഷ്ടപ്പെട്ട അവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്.

സിന്ദൂരക്കുറി ചാർത്തിയ ഹിന്ദു സ്ത്രീകൾ മതത്തിന്റെ പേരു ചോദിച്ച് പഹൽഗാമിൽ ആക്രമിക്കപ്പെട്ടത് കൂടി ദ്യോതിപ്പിക്കാനാണ് ഈ പേരു നൽകിയത്. സൈനികർ അഭിമാനപൂർവം അണിയുന്നത് കൂടിയാണ് സിന്ദൂര തിലകം. ഏപ്രിൽ 22ന് പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരർ ഓരോരുത്തരോടും പേരു ചോദിച്ച് കൊല​ നടത്തുകയായിരുന്നു. 26 പേരാണ് കൊല്ലപ്പെട്ടത്. മതം ലക്ഷ്യമിട്ടുവെന്ന് വ്യക്തമാക്കപ്പെട്ടതിനാൽ സൈനിക ദൗത്യത്തിനും അതേ പേര് നൽകാൻ തീരുമാനമെടുക്കുകയായിരുന്നു.

അതേസമയം കേരളത്തിന്റെ രാഷ്ട്രീയഭൂമിയിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനുമാണ് ഏറ്റവും വളക്കൂറുള്ളതെന്നാണ് പൊതുവെയുള്ള ധാരണ. അതിനെ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ 69 വർഷത്തെ സംസ്ഥാനത്തിന്റെ ചരിത്രവും തിരഞ്ഞെടുപ്പ് വിജയങ്ങളുമെല്ലാം. എന്നാൽ അടുത്തിടെ കേരളത്തിൽ 50 നിയമസഭാ മണ്ഡലങ്ങളിലായി ‘പൊളിറ്റിക്കൽ വൈബ്’ നടത്തിയ ഒരു സർവേയുടെ ഭാഗമായി ലഭിച്ച ഫലങ്ങൾ ഇതിനെ ഖണ്ഡിക്കുന്നതല്ലെങ്കിൽ കൂടി കാര്യമായ സമീപന മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ്.

ഇക്കാലയളവിൽ പൊതുജനങ്ങളുടെ ധാരണയിൽ വന്ന മാറ്റത്തെയും, കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ വ്യാപകമായി അംഗീകരിക്കുന്നതിനെയുമാണ് സർവേ പ്രകടമായി സൂചിപ്പിക്കുന്നത്. വിവിധ മണ്ഡലങ്ങളിൽ നിന്നായി സർവേയിൽ 2184 പേരാണ് പങ്കെടുത്തത്. ഓപ്പറേഷൻ സിന്ദൂരിനോടും തുടർന്നുള്ള വെടിനിർത്തലിനോടും ഉള്ള ജനങളുടെ പ്രതികരണം ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉൾപ്പെടെ കൂടുതൽ പൊതുജന സ്വീകാര്യതയിലേക്കുള്ള മാറ്റമായി അടയാളപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇന്ത്യ വെടിനിർത്തൽ അംഗീകരിച്ചത് ശരിയായ തീരുമാനമായിരുന്നുവെന്ന് 72 ശതമാനത്തിലധികം പേർ അഭിപ്രായപ്പെട്ടു. 80 ശതമാനത്തിലധികം പേർ ഇതിൽ സംതൃപ്‌തി പ്രകടിപ്പിച്ചു. 5 പോയിന്റ് സ്കെയിലിൽ തീരുമാനത്തിന് 4 അല്ലെങ്കിൽ 5 വരെ എന്ന റേറ്റിങ് ആണ് ആളുകൾ നൽകിയത്.അതിൽ കേരളത്തിലെ പ്രധാന ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർ മോദി സർക്കാരിന്റെ തീരുമാനങ്ങളോട് കാണിച്ച പിന്തുണ മിതത്വമുള്ളതും എന്നാൽ കൂടുതൽ അർത്ഥവത്തുമായിരുന്നു.

മുസ്ലീം സമൂഹം കൂടുതൽ ജാഗ്രതയോടെയുള്ളതും എന്നാൽ വ്യത്യസ്‌തവുമായ ഒരുഅഭിപ്രായമാണ് സർവേയിൽ പ്രകടിപ്പിച്ചത്. കേരളത്തിലെ ഏറ്റവും ശക്തമായ ന്യൂനപക്ഷമാണ് മുസ്ലീം വിഭാഗം എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. അവരും കേന്ദ്ര നീക്കങ്ങളെ എതിർത്തില്ല എന്നതാണ് പ്രധാന കാര്യം. കേരളത്തിലെ പ്രബലമായ വോട്ട് ബാങ്കുകളിൽ ഒന്ന് കൂടിയാണ് മുസ്ലീം വിഭാഗം എന്നതാണ് മറ്റൊരു പ്രധാന വിഷയം. കേരളത്തിലെ ജനസംഖ്യയുടെ 26.56 ശതമാനത്തോളം വരുന്ന വിഭാഗമാണ് അവർ. അവരും ഓപ്പറേഷൻ സിന്ദൂർ എന്ന പ്രത്യാക്രമണ നടപടിയെ വിശാലമായ രീതിയിലാണ് നോക്കി കണ്ടത്.

ഇന്ത്യൻ സായുധ സേനയ്ക്ക് കാര്യമായ പൊതുജനപിന്തുണ ലഭിച്ചു എന്നതാണ് സർവേ വ്യക്തമാക്കുന്നത്. പ്രതികരിച്ചവരിൽ 91 ശതമാനത്തിലധികം പേർ ഓപ്പറേഷൻ സിന്ദൂർ കൈകാര്യം ചെയ്‌ത രീതിയെ പ്രശംസിച്ചു. സർക്കാർ പുതിയ ആയുധങ്ങൾ വാങ്ങുന്നത് സൈന്യത്തെ ഗണ്യമായി ശക്തിപ്പെടുത്തിയെന്ന് 91.32 ശതമാനം പേർ അഭിപ്രായപ്പെട്ടു. ആധുനിക ആയുധ സംഭരണത്തിനുള്ള പിന്തുണ ഓരോ വിഭാഗത്തിൽ ഉടനീളവും വളരെ ഉയർന്നതായിരുന്നു. എന്തെന്നാൽ ഇക്കാര്യത്തിൽ 79.40 ശതമാനം മുസ്ലീങ്ങളും 87.76 ശതമാനം ക്രിസ്ത്യാനികളും യോജിച്ചു.

സർവേ പ്രകാരം, പ്രതികരിച്ചവരിൽ 47.64 ശതമാനം പേർ യുദ്ധവിരുദ്ധ പരാമർശങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ 13.10 ശതമാനം പേർ മാത്രമാണ് അവരെ പിന്തുണച്ചത്. ക്രിസ്ത്യാനികളിൽ 46.17 ശതമാനം പേർ പ്രസ്‌താവനകൾ നിരസിച്ചു, മുസ്ലീങ്ങളിൽ പോലും 29.27 ശതമാനം ​​പേർ വിയോജിപ്പ് പ്രകടിപ്പിച്ചു. ഈ ഫലങ്ങൾ ബിജെപിയെക്കുറിച്ചുള്ള, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ, വളർന്നുവരുന്ന ശുഭാത്മകമായ ധാരണയെ തന്നെ എടുത്തുകാണിക്കുന്നു. ഇന്ത്യയുടെ സുരക്ഷയുടെയും ദേശീയ താൽപ്പര്യങ്ങളുടെയും സംരക്ഷകനായി സ്വയം അവതരിപ്പിക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങൾ കൂടുതൽ വ്യാപകമായി മാറാൻ തുടങ്ങിയിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *