
കണ്ണൂര്: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ രാഗേഷ്. ഉള്ളിലുള്ള വർഗീയത തികട്ടി പുറത്ത് വരുന്നതാണ്. സംഘ്പരിവാറിന് വേണ്ടിയുള്ള പ്രസ്താവനയാണ്. സിപിഎം കടുത്ത നിലപാട് സ്വീകരിക്കാതിരിക്കാൻ കാരണം വെള്ളാപ്പള്ളിയെ സംഘ്പരിവാറിന്റെ കയ്യിൽ കൊടുക്കാതിരിക്കാനാണെന്നും അത് വെള്ളാപ്പള്ളിക്ക് മനസിലായിട്ടില്ലെന്നും രാഗേഷ് പറഞ്ഞു. ”മലപ്പുറം ജില്ല എന്ന് പറഞ്ഞാൽ ഏതെങ്കിലും ഒരു പാർട്ടിയുടെ ജില്ലയല്ല, എല്ലാ പാർട്ടിക്കാരും ഉള്ള ജില്ലയാണ്. ഞങ്ങളുടെ പാർട്ടിയിലും നല്ല നിലയിൽ ആളുകൾ അണിനിരന്നിട്ടുള്ള ജില്ലയാണ് മലപ്പുറം ജില്ല. അദ്ദേഹം ന്യൂനപക്ഷ വിരുദ്ധ, മലപ്പുറം വിരുദ്ധ പ്രസ്താവന നടത്തിയപ്പോൾ ഒരു രാഷ്ട്രീയ പാർട്ടി എന്നുള്ള നിലയിൽ അതിന്മേൽ പ്രതികരണം നടത്തിയത് സിപിഎം മാത്രമാണ്.
നിങ്ങൾ കോൺഗ്രസ് പ്രതികരിക്കുന്നത് കണ്ടിട്ടുണ്ടോ? കോൺഗ്രസിന്റെ ഏതെങ്കിലും ഒരു നേതാവ് പ്രതികരിക്കുന്നത് കണ്ടിട്ടുണ്ടോ? ഇതുമായി ബന്ധപ്പെട്ടുകൊണ്ട് രമേശ് ചെന്നിത്തലയുടെ മുന്നിൽ നിങ്ങൾ തന്നെ മൈക്കുമായിട്ട് പോയല്ലോ, മിണ്ടിയിട്ടില്ലല്ലോ. ആരെങ്കിലും പ്രതികരിക്കുന്നത് കണ്ടിട്ടുണ്ടോ? പ്രതികരിച്ചില്ല. ഞങ്ങൾ പറഞ്ഞു, ഞങ്ങൾ പ്രതികരിച്ചു. പക്ഷേ ഞങ്ങൾ പ്രതികരിച്ചത് അത്ര ശക്തിയിൽ പോരാ, കുറെക്കൂടി ശക്തമായി പ്രതികരിക്കണമായിരുന്നു എന്നുള്ളതാണ് ഞങ്ങളുടെ നിലപാട്. ഞങ്ങൾ പറഞ്ഞതെന്താ? അദ്ദേഹം ഇത്തരം ഒരു പ്രസ്താവന നടത്തിയത് ഉചിതമല്ല, അതിനോട് യോജിപ്പില്ല എന്ന നിലയിലാണ് ഞങ്ങൾ ഒരു നിലപാട് സ്വീകരിച്ചത്. പക്ഷെ അങ്ങനെ നിലപാട് സ്വീകരിച്ച ഞങ്ങൾക്കെതിരായി വീണ്ടും വീണ്ടും ആക്രമണം വന്നു. എന്നാൽ ഒരു നിലപാടും സ്വീകരിക്കാത്തവർക്കെതിരായിട്ട് ഒരു വിമർശനവും ഉണ്ടായില്ല.
ഒരു വിയോജിപ്പാണ് ഞങ്ങൾ പറയുന്നതെന്ന് വെള്ളാപ്പള്ളി നടേശന് മനസ്സിലാവണ്ടേ? അദ്ദേഹം പക്ഷേ തുടർച്ചയായി ഈ വിധത്തിലുള്ള പ്രസ്താവനയുമായി മുന്നോട്ടേക്ക് പോവുകയാണ്. അതുകൊണ്ടാണ് അത്തരത്തിലുള്ള പ്രസ്താവന സംഘപരിവാറിന്റെ രാഷ്ട്രീയത്തെ സഹായിക്കുന്നതിന് വേണ്ടിയുള്ള പ്രസ്താവനയാണ്, അത് കേരളത്തിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ ദുർബലപ്പെടുത്തുന്ന ഇടപെടലാണ് എന്ന് കണ്ടുകൊണ്ട് തന്നെയാണ് ഈ കാര്യത്തിൽ ഷംസീർ ഉൾപ്പെടെയുള്ള സഖാക്കൾ… അതിന്റെ പേരിലാണല്ലോ ഷംസീറിനെ വ്യക്തിപരമായി കടന്നാക്രമിച്ചത്. അതിന്റെ ഭാഗമായിട്ട് തന്നെയാണ് ഷംസീർ ഉൾപ്പെടെയുള്ള സഖാക്കൾ ഈ വിഷയത്തിൽ ശക്തമായിട്ടുള്ള അഭിപ്രായം പറഞ്ഞിട്ടുള്ളതെന്നും കെ കെ രാഗേഷ് പറഞ്ഞു.
