
മലപ്പുറം: സമസ്ത മുശാവറ അംഗം മുക്കം ഉമർ ഫൈസിക്കെതിരെ കോൺഗ്രസ് നേതാവ് കെ.പി നൗഷാദലി എംഎൽഎ. വഖഫ് ബോർഡ് വിഷയത്തിൽ ഉമർ ഫൈസി കളവ് പറയുകയാണ്. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസഘടപ്പിക്കുന്നതിൽ എതിർപ്പ് ഇല്ലന്ന് പറഞ്ഞു ഒപ്പിട്ട ആളാണ് ഉമർ ഫൈസിയെന്ന് നൗഷദലി പറഞ്ഞു. സർക്കാറിനെതിരെ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്താവന നിർഭാഗ്യകരമാണ്. ഉന്നത പണ്ഡിതൻ പരസ്യമായ കളവ് പറയുന്നതിൽ ശ്രദ്ധിക്കണം. പണ്ഡിതരെ വേദിയിൽ കൊണ്ട് വന്ന് കളവ് പറയിപ്പിക്കുകയാണ് സിപിഎം ചെയ്തതെന്നും നൗഷാദലി പറഞ്ഞു.
സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ എന്ന വിഷയത്തിലെ സെമിനാറിലാണ് ഉമര്‍ ഫൈസി മുക്കം പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്. വഖഫ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജിനെ പിന്തുണച്ചുകൊണ്ടാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചതെന്ന് ഉമര്‍ ഫൈസി പറഞ്ഞു.
വേണമെങ്കില്‍ രണ്ട് ആര്‍എസ്എസുകാരെ തന്നെ വെക്കാം എന്ന നിലപാട് ആണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ‘സഖാവ് ഉമര്‍ ഫൈസിയും ഹംസയും ഉള്ള ബോര്‍ഡ് പറ്റില്ല’ എന്നതുകൊണ്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അത്തരം നിലപാട് എടുത്തത്. മതപരമായ നിലപാട് തകര്‍ന്നാലും കുഴപ്പമില്ല, ഉമര്‍ ഫൈസിയും ഹംസയും മാറിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. ആര്‍എസ്എസിന്റെയൊപ്പം നിന്ന് തരം താഴേണ്ട അവസ്ഥയുണ്ടായി. ഹംസയെയും തന്നെയും പുറത്താക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമമെന്നും ഉമര്‍ ഫൈസി മുക്കം ആരോപിച്ചിരുന്നു.
