Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും മുന്നറിയിപ്പ് നൽകി.

അതെ സമയം, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇന്ന് ഷട്ടറുകൾ തുറന്നേക്കും. 883 കുടുംബങ്ങളെ രാത്രി എട്ടുമണിക്ക് മുൻപായി മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. പകൽസമയത്ത് മാത്രമേ ഡാം തുറക്കാവൂ എന്ന് കലക്ടർ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാറ്റി താമസിക്കുന്നവർക്കായി 20ലധികം ക്യാമ്പുകൾ സജ്ജമാക്കി. ജലനിരപ്പ് ഉയർന്നതോടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിർദേശം നൽകിയിരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. അവസാന റിപ്പോർട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 134. 60 അടിയാണ്.

ജൂൺ മാസത്തിലെ റോൾ കർവ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കൻഡിൽ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *