Your Image Description Your Image Description

12 ദിവസം നീണ്ടുനിന്ന ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിലെ വെടിനിര്‍ത്തലിന് ശേഷമുള്ള തന്റെ ആദ്യ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്ത് എത്തി. അമേരിക്കയ്ക്ക് കാര്യമായ പ്രഹരം നല്‍കിയെന്ന് ഖമേനി പറയുന്നു. മേഖലയിലെ ഒരു പ്രധാന അമേരിക്കന്‍ സൈനിക കേന്ദ്രമായ അല്‍-ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ ‘കനത്ത അടി’യാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിന് മേഖലയിലെ എല്ലാ പ്രധാന അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശനമുണ്ടെന്നും ആവശ്യമെന്ന് തോന്നുമ്പോഴെല്ലാം നടപടിയെടുക്കാന്‍ കഴിയുമെന്നതും ഒരു പ്രധാന കാര്യമാണെന്നും അദ്ദേഹം പറയുന്നു. ഭാവിയിലും അത്തരമൊരു നടപടി ആവര്‍ത്തിക്കപ്പെടാം. എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ അമേരിക്ക തീര്‍ച്ചയായും കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നല്‍കി.

ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഖമേനിയുടെ പ്രസ്താവനകള്‍ വന്നത്. ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ത്ഥ വ്യാപ്തിയെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഖമേനി മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഇറാന്‍ ഒരിക്കലും അമേരിക്കയ്ക്ക് കീഴടങ്ങില്ലെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംഭവങ്ങളെ അസാധാരണമായ രീതിയില്‍ പെരുപ്പിച്ചു കാണിക്കുകയായിരുന്നുവെന്നും ഖമേനി പറയുന്നു. ഈ യുദ്ധത്തില്‍ നിന്ന് അമേരിക്കയ്ക്ക് ‘ഒന്നും നേടാനായില്ല’ എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ആക്രമണങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ‘കാര്യമായി ഒന്നും ചെയ്തില്ല’ എന്നും ഖമേനി കൂട്ടിച്ചേര്‍ത്തു. അമേരിക്കയ്ക്കെതിരായ ഇറാന്റെ ‘വിജയം’ എന്നാണ് അദ്ദേഹം ഈ യുദ്ധത്തെ വിശേഷിപ്പിച്ചത്. ഇസ്രയേലിനെ നേരിട്ട് പേരെടുത്ത് പറയാതെ, സയണിസ്റ്റ് ഭരണകൂടത്തിന് ഇറാന്‍ കനത്ത പരാജയം നല്‍കിയെന്നും ഖമേനി പറഞ്ഞു.സയണിസ്റ്റ് ഭരണകൂടം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രഹരങ്ങളില്‍ തകര്‍ന്നു, പ്രായോഗികമായി തകര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *