Home » Blog » Kerala » പ്രതിപക്ഷ ഉപനേതാവായി ബാലഗോപാലിനെ പ്രഖ്യാപിച്ചേക്കും; ബിനോയ്‌ വിശ്വത്തിനെതിരെ സിപിഐയില്‍ അതൃപ്തി
cpm-cpi

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം മൂന്നു തവണയാണ് നിയമസഭാ സമ്മേളനം ചേര്‍ന്നത്. ഇടതുമുന്നണിയുടെ ചരിത്രത്തിലാദ്യമായാണ് ഇതേവരെ സംയുക്ത പാര്‍ലമെന്റ്റി പാര്‍ട്ടി യോഗം ചേരാന്‍ കഴിയാത്ത അസാധാരണമായ സ്ഥിതിവിശേഷമുണ്ടാകുന്നത്. എൽഡിഎഫിലെ 12 പാർട്ടികളിൽ സിപിഎം, സിപിഐ, ആർജെഡി പാർട്ടികൾക്കു മാത്രമാണു നിയമസഭാ പ്രാതിനിധ്യമുള്ളത്. എന്നിട്ടും സംയുക്ത യോഗം ചേരാന്‍ കഴിയുന്നില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് സിപിഐ ഉടന്തടിച്ച് നില്‍ക്കുന്നതാണ് യോഗം ചേരാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയിരിക്കുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വമാണ് ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് പരസ്യമായി മുന്നോട്ടു വന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് ഇത് സംബന്ധമായി സിപിഐ കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. പദവിയില്‍ ഇനി പിന്നോട്ടില്ലെന്നാണ് സിപിഐ തീരുമാനവും. സിപിഐക്ക് നിലവില്‍ ഉപനേതൃപദവി ലഭിക്കാനുള്ള സാഹചര്യങ്ങള്‍ നിലവിലില്ല. സിപിഎമ്മിന് ലഭിക്കേണ്ട ഉപനേതൃസ്ഥാനം എന്തുകൊണ്ട് സിപിഐ ആവശ്യപ്പെട്ടു എന്നാണ് ഇതോടെ ചോദ്യമുയര്‍ന്നത്.

സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് സിപിഐ കരുവായി മാറി എന്ന ആക്ഷേപവും ബിനോയ്‌ വിശ്വത്തിനെതിരെ സിപിഐയില്‍ നിന്നും ഉയരുകയും ചെയ്തു. ഉപനേതൃസ്ഥാനം കെ.എന്‍.ബാലഗോപാലിനു നല്‍കാതിരിക്കാന്‍ സിപിഎമ്മില്‍ നിന്നും ഒരു വിഭാഗത്തിന്റെ നീക്കമുണ്ട്. പ്രതിപക്ഷ നേതാവായ പിണറായി വിജയന് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ പിണറായിക്ക് ബദലായി ബാലഗോപാല്‍ ഉയര്‍ന്നുവരും. ബാലഗോപാല്‍ പ്രതിപക്ഷ നേതാവായാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടിയില്‍ നിന്നും മറ്റൊരു പേര് ഉയരുകയുമില്ല. പിണറായിയുടെ മരുമകനായ മുഹമ്മദ് റിയാസിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കും ഇത് തിരിച്ചടിയാകും. അതുകൊണ്ടൊക്കെ തന്നെയാണ് ബാലഗോപാലിനെ വെട്ടാന്‍ സിപിഎമ്മില്‍ നീക്കം നടക്കുന്നത്.

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് ലഭിച്ചാല്‍ സിപിഎമ്മിലെ ഈ പ്രശ്നങ്ങള്‍ അവസാനിക്കും. എന്നാല്‍ പിണറായിയുടെ അവശത കൂടി ഉയര്‍ത്തിക്കാട്ടി ബാലഗോപാലിന് ഉപനേതൃസ്ഥാനം നല്‍കണമെന്നു പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ബാലഗോപാളിനും ഈ കാര്യത്തില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുണ്ട്. നിയമസഭയില്‍ പ്രതിപക്ഷ നേതാവായ പിണറായിയെ കുറ്റപ്പെടുത്തി ബാലഗോപാല്‍ പരസ്യമായി മുന്നോട്ടു വന്നതും ഇതിന്റെ തെളിവാണ്. പ്രശ്നങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവായി സിപിഎം തന്നെ ഏകപക്ഷീയമായി പ്രഖ്യാപിച്ചേക്കും. അതിനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതും.

സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് കരുവായി നിന്നുകൊടുത്ത ബിനോയ്‌ വിശ്വം തന്നെയാകും ഈ കാര്യത്തിലുള്ള തിരിച്ചടി. പ്രതിപക്ഷ ഉപനേതൃപദവി ആവശ്യപ്പെട്ട് പരസ്യമായി രംഗത്തുവന്നതില്‍ സിപിഐയിലും കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഉപനേതൃപദവി എന്തിന് ആവശ്യപ്പെട്ടു എന്ന കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം പാര്‍ട്ടിക്ക് നല്‍കാന്‍ ബിനോയ്‌ വിശ്വത്തിനും കഴിഞ്ഞിട്ടില്ല. ഈ കാര്യത്തില്‍ സിപിഐക്ക് തിരിച്ചടി വന്നാല്‍ പ്രതിക്കൂട്ടിലാവുക ബിനോയ്‌ വിശ്വം തന്നെയാകും. നിലപാട് ഇല്ലാത്ത നേതാവ് എന്നാണ് സിപിഐയില്‍ ബിനോയ്‌ വിശ്വത്തിനെതിരെയുള്ള വിമര്‍ശനം. കാനം പാര്‍ട്ടിയെ കൊണ്ടുപോയ രീതിയില്‍ കൊണ്ടുപോകാന്‍ ബിനോയ്‌ വിശ്വത്തിനു തീരെ കഴിയുന്നില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

എന്തായാലും ഉപനേതൃപദവി തീരുമാനം നീട്ടിക്കൊണ്ടുപോകാന്‍ സിപിഎമ്മിന് സാധിക്കില്ല. ഈ പ്രശ്നത്തില്‍ മുന്നണി വിടാന സിപിഐക്കും സാധിക്കില്ല. എത്രയും വേഗം പ്രശ്നപരിഹാരം വേണമെന്നാണ് എല്‍ഡിഎഫിലെ ആവശ്യവും. സഭയില്‍ ഇപ്പോള്‍ പ്രതിപക്ഷം ഒറ്റക്കെട്ടല്ല. പിഎം ശ്രീ, വിഴിഞ്ഞം ഓഹരിക്കൈമാറ്റം മദ്യത്തിന്റെ നികുതിയിളവ്, എന്നിങ്ങനെ വിവാദങ്ങള്‍ ഉണ്ടായിട്ടും നിയമസഭയ്ക്കു പുറത്തു യോജിച്ചൊരു പ്രതിഷേധത്തിനിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. എൽഡിഎഫ്. അതിന് കാരണം സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടാത്തതുകാരണവുമാണ്. എന്തായാലും ഉപനേതൃപദവിയില്‍ എന്താകും തീരുമാനം എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.