Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് മുടക്കിയതോടെ ഏറെ വലഞ്ഞത് സാധാരണക്കാരാണ്. ഇല്ലാത്ത പണമുണ്ടാക്കിയാണ് പലരും ടിക്കെറ്റെടുക്കുന്നതും വീട്ടുകാരെയും കൂട്ടി വിമാനത്താവളത്തിലെത്തുന്നതുമെല്ലാം. ഇങ്ങനെയുള്ള നിരവധി സാധാരണക്കാരാണ് ഫ്ളൈറ്റില്ലാതെ നിരാശരായി ഇനിയെന്ന് യാത്ര തരപ്പെടുമെന്ന് ഉറപ്പില്ലാതെ അനിശ്ചിതാവസ്ഥയില്‍ വീട്ടിലേക്ക് മടങ്ങുന്നത്.

ബുധനാഴ്ച രാത്രി ഏറെ വൈകിയും തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടന്നിരുന്നു. വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഓഫീസിന് മുന്നിലാണ് യാത്രക്കാര്‍ പ്രതിഷേധം നടത്തിയിരുന്നത്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമൊക്കെയായി നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഏറ്റവുമൊടുവിലായി ഇന്ന് വൈകീട്ട് 7:40ന് ദുബായിലേക്ക് പോകേണ്ട വിമാനം കൂടി റദ്ദാക്കിയിട്ടുണ്ട്.

പുതിയ വിവരങ്ങള്‍ക്കായി മണിക്കൂറുകളോളം കാത്തുനിന്ന പലരും ഏറെ രോഷാകുലരായാണ് മടങ്ങുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്ന് വരെ വന്ന് യാത്ര നടക്കില്ലെന്ന് അറിഞ്ഞ് മടങ്ങിയവരുണ്ട്. ഇനി എപ്പോള്‍ എങ്ങനെ പോകും എന്ന ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ് എല്ലാവരും തന്നെ. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലെയും കാഴ്ച ഇതുതന്നെയാണ്. രാജ്യവ്യാപകമായി ഏകദേശം നൂറോളം വിമാനങ്ങള്‍ ഇതുവരെ യാത്ര റദ്ദാക്കിയിട്ടുണ്ടെന്നാണ് വിവരം.

ഫ്ളൈറ്റുണ്ടോ ഇല്ലയോ എന്ന് ഓഫീസിലുള്ള ജീവനക്കാര്‍ക്ക് പോലും ഉറപ്പില്ല, അടുത്ത ഫ്ളൈറ്റ് ഉള്ള ദിവസം ആ സര്‍വീസ് കാണുമോ എന്നും പറയാൻ അറിയില്ല, തീരെ ചെറിയ കുട്ടികളെയും കൊണ്ട് വന്നവരുണ്ട്, ഏറെ ദൂരം യാത്ര ചെയ്ത് വന്നവരുണ്ട്, ആഴ്ചയിലൊരു ഫ്ളൈറ്റ് മാത്രമുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്, ജോലിക്ക് സമയത്തിന് തിരിച്ചുയറാൻ സാധിച്ചില്ലെങ്കില്‍ ജോലി പോകുമെന്ന നിലയിലുള്ളവരുണ്ട്, വിസ കാലാവധി തീരുന്ന അവസ്ഥയിലുള്ളവരുണ്ട്, കനത്ത പൈസ നഷ്ടം സംഭവിച്ചവരുണ്ട്, ഇത്തരത്തില്‍ പൈസ നഷ്ടം സംഭവിച്ചാല്‍ താങ്ങാത്തവരുണ്ട്, 25,000 രൂപ കൊടുത്ത് ടിക്കറ്റെടുത്തിട്ട് 2000 രൂപയ്ക്ക് എണ്ണയടിച്ച് വിമാനത്താവളം വരെ വന്ന് 2000 രൂപയ്ക്ക് ഭക്ഷണവും കഴിച്ച് പിന്നെയും കാത്തുനിന്ന് ഫ്ളൈറ്റില്ലെന്നറിഞ്ഞ് മടങ്ങിപ്പോകേണ്ട ഗതികേടുണ്ടായി എന്നിങ്ങനെ പരാധീനതകള്‍ പങ്കിടുന്ന നിരാശരായ യാത്രക്കാരേറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *