Your Image Description Your Image Description
Your Image Alt Text

 

കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസ് നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. കേരളത്തിലെ നിലവാരമില്ലാത്ത കോൺഗ്രസ് നേതാക്കൾ എഴുതി തരുന്നത് വായിക്കുന്നതിന് മുൻപ് രാഹുൽ ആലോചിക്കണമായിരുന്നുവെന്ന് ജയരാജൻ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് ലോക്കപ്പിലിട്ട് തല്ലിച്ചതച്ചപ്പോൾ അചഞ്ചലനായി നിന്ന പിണറായിയെയാണ് ജയിൽ കാട്ടി പേടിപ്പിക്കുന്നത്. മോഡിയുടെ ദൗത്യം രാഹുൽ ഏറ്റെടുത്തിരിക്കുകയാണ്. സംഘപരിവാർ മനസാണ് പ്രകടമാകുന്നതെന്നും ജയരാജൻ പറഞ്ഞു.

പി ജയരാജന്റെ കുറിപ്പ്: ‘രാഹുൽ ഗാന്ധി ജനിച്ചത് 1970 ലാണ്. അതിന് മുൻപ് ആർഎസ്എസിനെതിരായ പോരാട്ടം തുടങ്ങിയ ആളാണ് സ:പിണറായി. അദ്ദേഹത്തെയാണ് ടിയാൻ യാതൊരു ഉളുപ്പുമില്ലാതെ ആക്ഷേപിക്കുന്നത്. കേരളത്തിലെ നിലവാരമില്ലാത്ത കോൺഗ്രസ്സ് നേതാക്കൾ എഴുതി തരുന്നത് വായിക്കുന്നതിന് മുൻപ് ആലോചിക്കണമായിരുന്നു. മങ്കിക്കൂട്ടം നേതാക്കളുടെ ലെവലിലേക്ക് രാഹുലും എത്തിയത് ഈ നാട് കാണുന്നുണ്ട്.’

‘രാഹുലിന്റെ മുത്തശി നടപ്പാക്കിയ അടിയന്തരാവസ്ഥാ ഭീകരതയുടെ കാലത്ത് എംഎൽഎ ആയിരുന്ന സഖാവ് പിണറായിയെ കൂത്തുപറമ്പ് പോലീസ് ലോക്കപ്പിലിട്ട് തല്ലിച്ചതച്ചപ്പോളും അചഞ്ചലനായി നിന്ന പിണറായിയെ ആണ് ജയിൽ കാട്ടി പേടിപ്പിക്കുന്നത്. മോഡിയുടെ ദൗത്യം രാഹുൽ ഏറ്റെടുത്തിരിക്കുകയാണ്. സംഘപരിവാർ മനസാണ് ഇവിടെ പ്രകടമാകുന്നത്.’

‘ബിജെപിക്ക് സ്വാധീനമുള്ള ഉത്തരേന്ത്യയിൽ കേന്ദ്രീകരിക്കാതെ 10 ശതമാനം ബിജെപി വോട്ട് പോലുമില്ലാത്ത വയനാട് തമ്പടിക്കുന്നതിന്റെ ഉദ്ദേശം നാട്ടുകാർ മനസ്സിലാക്കുന്നുണ്ട്. അവിടെയാണെങ്കിലോ ആർഎസ്എസിനെ പേടിച്ചു പച്ചക്കൊടി വീശരുതെന്ന കല്പനയും ഇറക്കിയിരുന്നു. മൂപ്പര് ചിലപ്പോ ഇലക്ഷൻ ആണെന്ന് ഓർക്കാതെ നാളെ തന്നെ സിങ്കപ്പൂരോ മലേഷ്യയിലേക്കോ ഒക്കെ ടൂറും പോയേക്കും. പിന്നെ ഒരു മാസത്തേക്കും കാണില്ല. ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന ഒരു നേതാവിന് അർഹിക്കുന്ന ഷോക്ക് ട്രീറ്റ്മെന്റ് നല്കാൻ വയനാട്ടിലെ ജനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.’

Leave a Reply

Your email address will not be published. Required fields are marked *