Your Image Description Your Image Description
Your Image Alt Text

 

ബെന്യാമിന്റെ ആടുജീവിതം വായിച്ചത് മുതൽ ഓരോ മലയാളികളുടെയും മനസിൽ കയറിക്കൂടിയ ആളാണ് നജീബ്. അദ്ദേഹം അനുഭവിച്ച യാതനകൾ ഓരോ വരിയിലൂടെയും വായിച്ചവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ആ കഥയാണ് ഇന്ന് ആടുജീവിതം എന്ന അതേപേരിൽ തിയറ്ററുകളിൽ എത്തി വിജയ​ഗാഥ രചിക്കുന്നത്. സിനിമ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുന്നതിനിടെ നജീബിനെ സഹായിക്കണമെന്ന തരത്തിൽ പലരും കമന്റുകള്‍ ചെയ്തിരുന്നു. ചിലർ അദ്ദേഹത്തിന് ഒന്നും കൊടുത്തില്ലെന്ന് പറഞ്ഞ് സിനിമാ ടീമിനെ വിമർശിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ ബ്ലെസി. “നമുക്കൊപ്പം സഞ്ചരിക്കുന്ന ആളായിട്ട് ആണ് ഞങ്ങൾക്ക് നജീബിനെ തോന്നിയിട്ടുള്ളത്. ആൾക്കാർ പറഞ്ഞ് പറഞ്ഞ് മോശമാക്കുന്നു എന്നതല്ലാതെ അദ്ദേഹത്തിന്റെ സ്വസ്ഥമായ ജീവിതത്തിന് വേണ്ട എല്ലാ സാഹചര്യവും നമ്മൾ ഒരുക്കി കൊടുത്തിട്ടുണ്ട്. ഒരു വർഷത്തിന് മുൻപെ തന്നെ ഒരു ജോലി നമ്മൾ ഓഫർ ചെയ്തിരുന്നു. പക്ഷേ അദ്ദേഹം വേണ്ടെന്ന് പറഞ്ഞു. ഇതിനോടകം പലരും പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. അതുകൊണ്ട് മാത്രം പറയാം. ഞാൻ ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റേൽ എത്തിയിട്ടുണ്ട്. ഞാൻ പോലും കഴിഞ്ഞ ദിവസം ആണ് അറിയുന്നത്. നമ്മുടെ ഇടയിൽ പോലും അത് ആര് കൊടുത്തു എന്ന് ചർച്ച ചെയ്യുന്നില്ല. ഒരിക്കലും ആർക്കും ആശങ്ക വേണ്ട”, എന്നാണ് ബ്ലെസി പറഞ്ഞത്.

ഇക്കാര്യത്തിൽ ബെന്യാമിനും പ്രതികരിച്ചു. “പണം നമ്മൾ എത്ര കൊടുത്തിട്ടുണ്ട് എന്നത് നമുക്ക് അറിയാം. ധാരാളം വരുന്നുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട പലരും പണം നൽകുന്നുമുണ്ട്. രഹസ്യമായി. അവരൊന്നും അത് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല. നജീബിനെ ഇന്ന് കേരളം കൊണ്ടു നടക്കുന്നു. ആദരിക്കുന്നു”, എന്നാണ് അദ്ദേഹം പറഞ്ഞത്. കൗമുദി മൂവീസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *