Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയടക്കം മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ. ക്രമക്കേടുകൾക്ക് കർശനശിക്ഷകൾ വ്യവസ്ഥചെയ്യുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ബിൽ അവതരിപ്പിക്കുക. ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയാൽ പത്തുവർഷം വരെ തടവും ഒരുകോടി രൂപവരെ പിഴയുമടക്കമുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പബ്ലിക് എക്സാമിനേഷൻ പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് ബില്ലിന്റെ കരടിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു.

നിർദ്ദിഷ്ട ബില്ലിലൂടെ ലക്ഷ്യമിടുന്നത് വിദ്യാർഥികളെയല്ല, മറിച്ച് പരീക്ഷാ മാഫിയകളെയാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്. പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്സഭയിൽ മറുപടി പറയും. വിവിധ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കും. ദില്ലി മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന എഎപി നേതാവ് സഞ്ജയ് സിംഗ് ഇന്ന് വീണ്ടും രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യും.

കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗമാകും നന്ദി പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി നടത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രസംഗത്തിൽ രാമക്ഷേത്രം പ്രത്യേകം പരാമർശിച്ചേക്കും. പ്രതിപക്ഷത്തിനെതിരായ വിമർശനവും പ്രസംഗത്തിൽ ഉണ്ടാകും. സഭയിൽ ഹാജരാകാൻ എംപിമാർക്ക് ബിജെപി വിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *