Your Image Description Your Image Description
Your Image Alt Text

അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയാണെന്ന് ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ വഴിയുള്ള സംഭാവനയായും 3.17 കോടി രൂപയാണ് ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് ക്ഷേത്രത്തിലേക്ക് ലഭിച്ചതെന്ന് രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമുള്ള ക്രമീകരണങ്ങൾ ചെയ്ത് വരികയാണെന്നും അനിൽ മിശ്ര പറഞ്ഞു. ബുധനാഴ്ചയും സമാനമായ രീതിയിൽ ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെട്ടതെന്നും മിശ്ര പറയുന്നു. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം 10 സംഭാവന കൗണ്ടറുകൾ തുറന്നതായും ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു. അഞ്ച് ലക്ഷത്തിലധികം ഭക്തരാണ് അന്നേ ദിവസം രാമക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്.

23ാം തിയതി മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. അതികഠിനമായ തണുപ്പിനെ അവഗണിച്ചാണ് ഭക്തർ പുലർച്ചെ മുതൽ ക്ഷേത്ര ദർശനത്തിനായി ക്യൂ നിൽക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ക്യൂ സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *