Your Image Description Your Image Description

മലപ്പുറം: നിലമ്പൂരില്‍ പണം നൽകി വോട്ടുപിടിക്കുന്നെന്ന് ആരോപണം. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വോട്ടുകച്ചവടം നടക്കുന്നുവെന്ന് പി വി അന്‍വര്‍ പറഞ്ഞു. പെന്തകോസ്ത് വിഭാഗത്തെ വിലയ്ക്ക് വാങ്ങാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നു. പാവപ്പെട്ട കര്‍ഷകരെ വിലയ്ക്ക് വാങ്ങാനുള്ള ശ്രമത്തെ നേരിടും. ‘മരുമകന്റെ’ നേതൃത്വത്തിലാണ് ഈ നീക്കം നടക്കുന്നതെന്നും പി വി അന്‍വര്‍ ആരോപിച്ചു.

‘പെന്തകോസ്ത് സമൂഹത്തെ വിലയ്ക്ക് വാങ്ങാനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. മരുമോന്റെ നേതൃത്വത്തിലുള്ള മന്ത്രി സംഘം തരംതാഴുന്നു. വലിയ ചാക്കുമായി രണ്ട് ലോറിയില്‍ പണം വന്നുവെന്നാണ് കേള്‍ക്കുന്നത്. വളരെ വിദഗ്ധമായി ഒരു മുടക്കുമില്ലാതെ ദേശീയ പാത ആറുവരിയുണ്ടാക്കിയില്ലേ. അതില്‍പ്പെട്ട ഒന്നോ രണ്ടോ വണ്ടി പണം ഇവിടെ വന്നിട്ടുണ്ടെങ്കില്‍ കര്‍ഷകരെ വിലയ്ക്കുവാങ്ങാമെന്ന് മരുമകനും സംഘവും വിചാരിക്കുന്നുണ്ടെങ്കില്‍ അത് നേരിടും. അടിച്ചുമാറ്റിയ പണം വോട്ടര്‍മാര്‍ക്ക് കൈക്കൂലിയായി നല്‍കി സാധാരണക്കാരുടെ പ്രയാസം മുതലെടുക്കാനാണ് ശ്രമമെങ്കില്‍ തടയും. ഉച്ചയ്ക്ക് പോയാല്‍ മന്ത്രിമാരെ കയ്യോടെ പിടികൂടാം. പ്രധാനപ്പെട്ട പാസ്റ്റര്‍മാരെയാണ് വിളിക്കുന്നത്. അവരെ ചതിക്കുഴിയിലേക്ക് ചാടിക്കുകയാണ്’, എന്നാണ് നിലമ്പൂരില്‍ പി വി അന്‍വര്‍ ആരോപിച്ചത്.

പന്നിക്കെണിയില്‍ കുടുങ്ങി വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതിലും പി വി അന്‍വര്‍ പ്രതികരിച്ചു. പന്നിക്കെണി ഭീഷണി സംബന്ധിച്ച് പലതവണ പരാതി നല്‍കിയിട്ടും പൊലീസ് പരിഗണിച്ചില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മറ്റു വ്യക്തതകളൊന്നും വന്നിട്ടില്ല. വസ്തുത അന്വേഷിക്കാന്‍ പലശ്രമവും നടത്തിയെങ്കിലും അതിലും വ്യക്തതവന്നില്ല. ദുരൂഹതയില്ലെങ്കില്‍ എന്തിനാണ് ഒളിച്ചുവെക്കുന്നതെന്നും പി വി അന്‍വര്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *