Your Image Description Your Image Description

ന്യൂഡൽഹി: മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി. ത​ന്റെ എക്സ് പോസ്റ്റിലൂടെയാണ് പ്രിയങ്ക ​ഗാന്ധി വിമർശനവുമായെത്തിയത്. മണിപ്പൂരിനെ പ്രധാനമന്ത്രി വിധിക്ക് വിട്ടത് എന്തിനെന്ന് പ്രിയങ്ക എക്‌സ് പോസ്റ്റിൽ ചോദിച്ചു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?. ഇതുവരെ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചില്ല. ഇത്തരം നിരുത്തരവാദപരമായ നടപടി ജനാധിപത്യത്തിൽ ദൗർഭാഗ്യകരമാണ്. സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നും പ്രിയങ്ക പറഞ്ഞു.

”മണിപ്പൂർ വീണ്ടും അക്രമത്തിൽ മുങ്ങിയിരിക്കുന്നു. ഏകദേശം രണ്ട് വർഷമായി സംസ്ഥാനത്തെ ജനങ്ങൾ അക്രമം, ബലാത്സംഗം, കൊലപാതകം, കുടിയിറക്കൽ എന്നിവ സഹിക്കുകയാണ്. നൂറുകണക്കിന് ആളുകൾ ഭവനരഹിതരായി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടും അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

മണിപ്പൂരിനെ പ്രധാനമന്ത്രി വിധിക്ക് വിട്ടത് എന്തിനാണ്? ഇതുവരെ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുകയോ സംസ്ഥാനത്തിന്റെ ഏതെങ്കിലും പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തുകയോ സമാധാനത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ ജനാധിപത്യത്തിൽ ദൗർഭാഗ്യകരമാണ്. രാജ്യത്തെ പൗരൻമാർക്ക് സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഇതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് സ്വന്തം കടമയിൽ നിന്നുള്ള ഒളിച്ചോട്ടമാണ്”- പ്രിയങ്ക എക്‌സിൽ കുറിച്ചു.

ശനിയാഴ്ച രാത്രി മെയ്‌തെയ് സംഘടനയായ ആരംഭായ തെംഗോലിന്റെ നേതാവായ കാനൻ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. സംഘർഷം വ്യാപിക്കാതിരിക്കാൻ അഞ്ച് ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *