Your Image Description Your Image Description

ലഖ്നൗ: അറുപതുകാരൻ ബക്രീദ് ദിനത്തിൽ സ്വന്തം ജീവൻ ബലിനൽകി. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയായ ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് കഴുത്തറുത്ത് ജീവനൊടുക്കിയത്. അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന് കുറിപ്പെഴുതി വെച്ചശേഷമാണ് ഇയാൾ കഴുത്തറുത്തത്. ഇന്നലെ രാവിലെ പത്തുമണിക്ക് ശേഷമാണ് സംഭവം. വീടിന് സമീപമുള്ള കുടിലിൽ വെച്ചാണ് അൻസാരി കഴുത്തറുത്തത്.

പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ പത്തു മണിയോടെ അൻസാരി തിരിച്ചെത്തിയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അൻസാരി നേരെ വീടിനടുത്തുള്ള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്റെ ഭാര്യ ഹജ്‌റ ഖാത്തൂൺ പറഞ്ഞു. നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തിയപ്പോൾ കഴുത്ത് മുറിഞ്ഞ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അൻസാരിയെയാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നാലെ നടത്തിയ പരിശോധനയിലാണ് കുടുംബാം​ഗങ്ങൾ അൻസാരിയുടെ കുറിപ്പ് കണ്ടെത്തിയത്. ‘ഒരാൾ ആടിനെ സ്വന്തം കുട്ടിയെപ്പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിൻറെ ദൂതൻറെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു’- എന്നാണ് ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നത്.

പ്രാഥമിക അന്വേഷണത്തിൽ അൻസാരി സ്വയം മുറിവേൽപ്പിച്ചതാണെന്നാണ് വ്യക്തമാകുന്നതെന്നും തുടർ അന്വേഷണം നടത്തുമെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അരവിന്ദ് കുമാർ വർമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *