Your Image Description Your Image Description

ചെന്നൈ: സാമ്പത്തിക തട്ടിപ്പിന്റെ ഇരകള്‍ക്ക് പണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് അന്വേഷണ എജന്‍സിയുടെ ചുമതലയാണെന്ന് മദ്രാസ് ഹൈക്കോടതി. വന്‍ സാമ്പത്തികലാഭം വാഗ്ദാനംചെയ്ത് നിക്ഷേപം വാങ്ങിയശേഷം മുങ്ങിക്കളയുന്ന കമ്പനികളില്‍നിന്ന് പണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജന്‍സികളുടെ ജോലിയാണെന്ന് ഹൈക്കോടതി പറഞ്ഞു.

നിക്ഷേപം ഇരട്ടിപ്പിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കമ്പനിയിലെ പണം തിരിച്ചുപിടിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയിലെ ഹേമലതയാണ് ഹര്‍ജി നല്‍കിയത്. ഈ കേസില്‍ വാദംകേള്‍ക്കവേയാണ് ജസ്റ്റിസ് ബി. പുകഴേന്തി സാമ്പത്തികത്തട്ടിപ്പില്‍ നഷ്ടപ്പെട്ടപണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് അന്വേഷണ എജന്‍സിയുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞത്.

2022ല്‍ ഹേമലതയും മറ്റു ഒട്ടേറെപ്പേരും നിക്ഷേപത്തട്ടിപ്പിന് ഇരയായിരുന്നു. കേസ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ എജന്‍സിയാണ് അന്വേഷിച്ചത്. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കമ്പളിപ്പിക്കപ്പെടുന്നത് എംപിയായാലും ഐഎഎസ് ഉദ്യോഗസ്ഥനായാലും പ്രതീക്ഷ അര്‍പ്പിക്കുന്നത് അന്വേഷണ എജന്‍സിയിലാണ് കോടതി പറഞ്ഞു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇക്കോണമിക് ഒഫന്‍സ് വിങ് തിരുച്ചിറപ്പള്ളിയിലെ നിക്ഷേപത്തട്ടിപ്പിന്റെ അന്വേഷണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് എപ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അറിയില്ല. അതുകൊണ്ട് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടിയുണ്ടാകണമെന്നും ജസ്റ്റിസ് പുകഴേന്തി നിര്‍ദേശിച്ചു.

തമിഴ്‌നാട്ടില്‍ ഏഴായിരത്തിലധികം ജനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനികളും രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികളുമുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എങ്ങനെ തടയാന്‍ കഴിയുമെന്ന നിര്‍ദേശവും ഇക്കോണമിക് ഒഫന്‍സ് വിങ് തന്നെ മുന്നോട്ടുവെക്കണം -കോടതി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *